ദില്ലി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ അർധരാത്രിയിലും യോഗം. ബിജെപിയുടെ ഉന്നതതല നേതാക്കൾ പങ്കെടുത്ത യോഗമാണ് ഇന്നലെ രാത്രിയിൽ തുടങ്ങി അർധരാത്രി വരെയും നീണ്ടത്. മോദിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് തുടങ്ങിയവരും അഞ്ച് മണിക്കൂറിലേറെ നീണ്ട യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷമാണ് നിർണായകയോഗം ചേർന്നത്. യോഗത്തിന് മണിക്കൂറുകൾ മുൻപാണ് ഏകസിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച സൂചന പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനത്തിന് പോകും മുൻപ് തന്നെ നഡ്ഡ, അമിത്ഷാ, ബിഎൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പല റൌണ്ട് ചർച്ചകൾ ദില്ലി കേന്ദ്രീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിൽ ഒരു അഴിച്ചു പണിയുണ്ടാവും എന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമാണ്. സർക്കാരിലെ പല പ്രമുഖരേയും പാർട്ടി പദവികളിലേക്ക് കൊണ്ടു വരാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ചില നേതാക്കൾക്ക് കേന്ദ്രമന്ത്രിസഭയിൽ ഇടം കിട്ടാനും സാധ്യതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിയിലും സർക്കാരിലും വരുത്തേണ്ട മാറ്റങ്ങളും നടപ്പാക്കേണ്ട പദ്ധതികളും എല്ലാം ചർച്ചയിൽ അജൻഡയായി എന്നാണ് പുറത്തു വരുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം കർണാടകയിലെ പാർട്ടിയിൽ ഇതുവരെ അഴിച്ചു പണി ഉണ്ടായിട്ടില്ല. പുതിയ പ്രതിപക്ഷ നേതാവിനേയും പാർട്ടി അധ്യക്ഷനേയും ഇവിടെ പ്രഖ്യാപിക്കേണ്ടതുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.