കാസർഗോഡ്: എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയുടെ കാറിൽ നിന്നും വീട്ടിൽ നിന്നുമാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്. 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു.
പൊലീസ് പിടികൂടിയതിന് പിന്നാലെ വീട്ടിലെ ശുചിമുറിയിൽ കേറി മുഹമ്മദ് മുസ്തഫ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശഅരമിച്ചു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നും ഉടനെ വിട്ടയക്കുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർ കാറിൽ നിന്നും ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കും പിടികൂടിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി കൂടുതൽ സ്ഫോടക വസ്തുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എക്സൈസ് പിന്നീട് പ്രതിയേയും സ്ഫോടക വസ്തുകളേയും ആന്തൂർ പൊലീസിന് കൈമാറി. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതിയുള്ളത്. കർണാടകയിൽ നിന്നും കടത്തി കൊണ്ടു വന്ന സ്ഫോടക വസ്തുക്കൾ സംസ്ഥാനത്തെ അനധികൃത ക്വാറികൾക്ക് കൈമാറാൻ വേണ്ടി സൂക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.