ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷനിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈറ്റ് നിരസിച്ചു. നാഷണൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) റജിസ്ട്രേഷനിലുള്ള നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചിരുന്നത്. കുവൈറ്റ് അംഗീകാരമുള്ള ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി.
അതേസമയം 2013ന് എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്നതിന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തുന്നത്. പരിചയ സമ്പന്നരായ എഞ്ചിനീയർമാരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിക്കുമെന്നും സൂചനയുണ്ട്.
അക്രഡിറ്റേഷന് ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി. കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സിന്റെ പരീക്ഷ പാസായവർക്ക് മാത്രമേ എൻജിനീയറായി ജോലി ചെയ്യാനാകൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ പരീക്ഷ എഴുതണമെങ്കിൽ എൻബിഎ അക്രഡിറ്റഡ് കോളജിൽ നിന്ന് ബിരുദം നേടണം. എന്നാൽ നിലവിൽ അക്രഡിറ്റേഷന് വേണ്ടി 5248 അപേക്ഷകളാണ് പരിഗണനയിലുള്ളത്. ഇതിൽ 70 ശതമാനവും ഇന്ത്യയുടേയും ഈജിപ്തിന്റെയുമാണ്. അതേസമയം അപേക്ഷകളിലെ സർട്ടിഫിക്കറ്റുകളിൽ എഴെണം വ്യാജമാണെന്നും 81 എണ്ണം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.