താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പതിനായിരത്തോളം പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മസാജ് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കർഷക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർ എന്നിവരാണ് അറസ്റ്റിലായവരിൽ അധികവും. ആഭ്യന്തര മന്ത്രാലയം നടത്തിയ റെയ്ഡിലാണ് നിരവധിപേർ കുടുങ്ങിയത്.
തൊഴിൽ , താമസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ മന്ത്രാലയം രൂപീകരിച്ച സമിതിയാണ് റെയ്ഡ് നടത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിയമലംഘനത്തിന് അറസ്റ്റിലായ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തിയെന്നും അഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കുവൈറ്റിലേക്ക് വ്യാജ കമ്പനികൾ മുഖേന വിസ നൽകി അനധികൃതമായി തൊഴിലാളികളെ എത്തിക്കുകയും പിന്നീട് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് തൊഴിൽ മന്ത്രാലയം.