സൗദി അറേബ്യയുടെ സൽമാൻ രാജാവ് സ്വപ്നനഗരമായ നിയോമിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സൽമാൻ രാജാവ് ജിദ്ദയിൽ നിന്നും നിയോമിൽ എത്തിയത്. ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരൻ, ഖാലിദ് ബിൻ സാദ് ബിൻ ഫഹദ് രാജകുമാരൻ, ഫൈസൽ ബിൻ സൗദ് ബിൻ മുഹമ്മദ് രാജകുമാരൻ, ഡോ. ഹുസാം ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ തുടങ്ങിയവർ സൽമാൻ രാജകുമാരനൊപ്പം ഉണ്ടായിരുന്നു.
ചെങ്കടൽ തീരത്തായി സൗദ്ദി പണി കഴിപ്പിക്കുന്ന ഈ അത്യാധുനിക നഗരത്തിൻ്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 2024-ഓടെ ഇവിടേയ്ക്ക് ആദ്യബാച്ച് സന്ദർശകർ എത്തുമെന്നാണ് കരുതുന്നത്. ലൈൻ സിറ്റിയടക്കം നിരവധി പദ്ധതികളാണ് നിയോം നഗരത്തിലുള്ളത്. ഇവയിൽ ആദ്യം തുറക്കുക ആഡംബര ദ്വീപായ സിൻഡലയാവും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
ക്രൂഡോയിൽ അധിഷ്ഠിതമായ സൗദ്ദിയുടെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയായ സൽമാൻ രാജകുമാൻ 2017-ൽ പ്രഖ്യാപിച്ച വിഷൻ 2030 -യിലെ നിർണായക പദ്ധതിയാണ് നിയോം സിറ്റി. ഏതാണ്ട് 500 മില്ല്യൺ ഡോളർ ചിലവിട്ടാണ് സൗദ്ദി നിയോം സിറ്റി നിർമ്മിക്കുന്നത്.
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് പ്രവിശ്യയിൽ ചെങ്കടൽ തീരത്തായാണ് നിയോം നഗരം സ്ഥാപിക്കപ്പെടുക. നിയോമിന്റെ മൊത്തം വിസ്തീർണ്ണം 26,500 km2 (10,200 ചതുരശ്ര മൈൽ) ആണ്. ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ആഗോള വ്യാപാര കേന്ദ്രം, ടൂറിസ്റ്റ് റിസോർട്ടുകൾ തുടങ്ങി നിരവധി വ്യവസായ – വിനോദ കേന്ദ്രങ്ങൾ നിയോമിലുണ്ടാവും. പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജ്ജ സ്ത്രോസ്സുകളുടെ ബലത്തിലാവും നഗരം പ്രവർത്തിക്കുക. നിയോം നഗരം പൂർണതോതിൽ പ്രവർത്തന സജ്ജമാകാൻ 2039 ആവും എന്നാണ് കണക്കുകൂട്ടുന്നത്. ആദ്യഘട്ടം 2025-ഓടെ തീരും.