കൊല്ലം കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ. കിളികൊല്ലൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഉൾപ്പെടെ നാലു പേരെ സസ്പെൻഡ് ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെ ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായതോടെയാണ് നടപടി. മഫ്തിയിലായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിൽ തർക്കമായതോടെ ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയിരുന്നു.
ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനെത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന് വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയുമാണ് ചെയ്തത്. എന്നാൽ, കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ പക്കൽ നിന്ന് പുറത്ത് വന്നു. ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുമായി ഉണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പൊലീസെടുത്തത് കള്ളക്കേസ് ആണെന്നും അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി.