ബാല്യകാലത്തുണ്ടായ ലൈംഗീക അതിക്രമം വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. സ്വന്തം അച്ഛൻ തന്നെ എട്ടാം
വയസ്സിൽ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നും 15 വയസുള്ളപ്പോഴാണ് ഇതിനെതിരെ സംസാരിക്കാൻ ധൈര്യമുണ്ടായതെന്നും നടി പറഞ്ഞു. മാധ്യമപ്രവർത്തകയായ ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരു കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയാകുമ്പോൾ, അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ കടന്നുപോയത് ഏറ്റവും മോശമായ ദാമ്പത്യ ജീവിതത്തിലൂടെയാണ്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഏക മകളെ ലൈംഗീകമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടത്. പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ തനിക്ക് ധൈര്യം വന്നതെന്നും ഖുശ്ബു പറയുന്നു.
ഭർത്താവിനെ ദൈവമായാണ് എന്റെ അമ്മ കരുതിയിരുന്നത്. അതിനാൽ താൻ പറയുന്നത് അമ്മ വിശ്വസിച്ചേക്കില്ലെന്ന് പേടിച്ചിരുന്നതായും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി. തനിക്ക് 16 വയസ് തികയും മുൻപ് അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് പോയെന്നും അടുത്ത നേരത്തെ അന്നത്തിന് എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും ഖുശ്ബു പറയുന്നു. ബാല്യത്തിലെ കയ്പേറിയ അനുഭവങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും താരം കൂട്ടിച്ചേർത്തു.