ബോട്ട് മുങ്ങുകയാണെന്ന ഭാര്യയുടെ ഫോൺ കോൾ വന്നതിനു തൊട്ട് പിന്നാലെ സൈദലവി ഓടിക്കിതച്ച് അപകട സ്ഥലത്തെത്തിയപ്പോൾ കാണുന്നത് വെള്ളത്തിൽ നിന്നും തന്റെ മക്കളുടെ മൃതശരീരങ്ങൾ പൊക്കിയെടുക്കുന്ന കാഴ്ചയായിരുന്നു. പിന്നീട് പരപ്പനങ്ങാടി കുന്നുമ്മൽ സെയ്തലവിയുടെ വീട്ടുമുറ്റത്ത് നിരത്തിയത് 12 മൃതദേഹങ്ങൾ ഒരുമിച്ചായിരുന്നു. ഭാര്യയും മക്കളും സഹോദരന്റെ കുടുംബവും ഒരുമിച്ച് നഷ്ടപ്പെട്ട വേദനയിൽ തകർന്നിരിക്കുന്ന സൈതലവിയും സഹോദരൻ സിറാജും കേരളത്തിന്റെ ഒന്നാകെ വേദനയായി മാറി. ഒരേ ദിവസം ഇരുവർക്കും നഷ്ടമായത് ഭാര്യയെയും മക്കളെയുമാണ്.
മരിച്ചവർ: സെയ്തലവിയുടെ ഭാര്യ സീനത്ത് (43),
മക്കൾ : ഹസ്ന(18 ), ഷഫല (13), ഷംന (17), ഫിദ ദിൽന (7)
സിറാജിന്റെ ഭാര്യ റസീന (27),
മക്കൾ :സഹ്റ (8), നൈറ (7), റുഷ്ദ (1 വയസ്സ്)
ഇവർ 9 പേരും താമസിച്ചിരുന്നത് ഒരേ വീട്ടിലായിരുന്നു.
സെയ്തലവിയുടെ ബന്ധുവായ ജൽസിയ (40), മക്കളായ ജരീർ (12 ), ജന്ന (8 ) എന്നിവരാണ് മരിച്ച 3 പേർ. ഇവർ തൊട്ടടുത്ത വീട്ടിലായിരുന്നു താമസം.
പെരുന്നാൾ അവധി ആഘോഷിക്കാനായി 15 പേരും ഒരുമിച്ച് ബോട്ട് യാത്രയ്ക്ക് പോയതായിരുന്നു. എന്നാൽ ദുരന്തം ബാക്കി വച്ചത് 3 പേരെ മാത്രം! ഇവരുടെ സഹോദരിയും രണ്ട് മക്കളും ആശുപത്രിയിൽ ചികിത്സയിലാണ്.
കൂട്ടുകുടുംബം ഒന്നിച്ചു ഒരു ചെറിയ വീട്ടിൽ താമസിക്കുന്നതിനാൽ പുതിയ വീടിനായി സൈദലവി തറ കെട്ടി പണി തുടങ്ങാനിരിക്കെയാണ് 9 പേരും ഒരുമിച്ച് യാത്രയായത്. കെട്ടിപ്പടുക്കുന്ന വീടിന്റെ തറയിൽ മൃതദേഹങ്ങൾ ഓരോന്നോരോന്നായി കിടത്തിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം ഉള്ളു പിടഞ്ഞു. പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് മാറാനുള്ള ആഗ്രഹം ബാക്കിയാക്കി അവർ ഇനി അരയൻ കടപ്പുറത്ത് മഹല്ല് കമ്മിറ്റി ഒരുക്കിയ ഒരേ ഖബറിൽ അന്തിയുറങ്ങും.
പ്രത്യേകം തയ്യാറാക്കിയ വലിയ ഖബറിൽ 11 അറകളിലായാണ് ഇവരെ അടക്കം ചെയ്തത്.