അന്തരിച്ച നടൻ ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനെത്തിച്ചു. ആയിരങ്ങളാണ് സ്റ്റേഡിയത്തിന് മുന്നിൽ നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിലും വൈകീട്ട് മൂന്നു മുതൽ നാളെ പത്ത് മണിവരെ വീട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപമുള്ള കുടുംബ കല്ലറയിലാകും ഇന്നസെന്റിന്റെ സംസ്കാരവും നടക്കുക.
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.