കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവർ എം.എൽഎയും കുടുബവും കൈവശം വെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശം വച്ച ഭൂമി തിരിച്ചു പിടിക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ പത്ത് ദിവസത്തെ സാവകാശം സർക്കാർ തേടിയെങ്കിലും കോടതി സമ്മതിച്ചില്ല. അടുത്ത ചൊവ്വാഴ്ച തന്നെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതീയലക്ഷ്യ ഹർജിയിൽ സർക്കാർ നിർദേശം നൽകി.
പിവി അൻവറും കുടുംബവും കൈവശം വച്ച മിച്ചഭൂമി തിരിച്ചു പിടിക്കാൻ 2017-ലാണ് സംസ്ഥാന ലാൻഡ് ബോർഡിനും താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനും ഹൈക്കോടതി നിർദേശം നൽകിയത്. എന്നാൽ അഞ്ച് വർഷം കഴിഞ്ഞും ഇതിനായുള്ള നടപടി ഉണ്ടായില്ല. തുടർന്ന് മലപ്പുറത്തെ വിവരാവകാശ പ്രവർത്തകനായ കെവി ഷാജി കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് മിച്ചഭൂമി കണ്ടുകെട്ടാൻ ഹൈക്കോടതി 2022 ജനുവരി 13-ന് അഞ്ച് മാസത്തെ സാവകാശം സർക്കാരിന് നൽകി.
എന്നാൽ തുടർന്നും സർക്കാറിൻറെ മെല്ലെപ്പോക്ക് തുടർന്നതോടെയാണ് കോടതി നിലപാട് കർശനമാക്കിയത്. ഇന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ചപ്പോൾ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ മിച്ചഭൂമി തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടിൾ ഉൾപ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നൽകണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ സർക്കാറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അൻവറിന് മറ്റു ജില്ലകളിൽ കൂടി ഭൂമിയുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോൾ പിവി അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കും കുടുംബത്തിനുമായി 226.82 ഏക്കർ ഭൂമി കൈവശമുണ്ടെന്നാണ് വ്യക്തമാക്കിയത്. പിന്നീട് ഈ കണക്കിൽ സാങ്കേതിക പിഴവുണ്ടെന്ന് അൻവർ തിരുത്തിയിരുന്നുവെങ്കിലും 22 ഏക്കറിലേറെ ഭൂമി അൻവറിൻ്റേയും കുടുംബത്തിൻ്റേയും പേരിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.