തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ രൂപീകരണ വേളയിൽ എൽഡിഎഫിൽ ഉണ്ടായ ധാരണ പ്രകാരം ഗണേഷ് കുമാറിനെ മന്ത്രിയാകുമ്പോൾ ഗതാഗത വകുപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് ബി തീരുമാനിച്ചു. ഇന്ന് കേരള കോൺഗ്രസ് ബി നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2021 മെയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഒറ്റ എംഎൽഎമാർ മാത്രമുള്ള പാർട്ടികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ സിപിഎം തീരുമാനിച്ചത്. ഇതു പ്രകാരം വരുന്ന നവംബറോടെ മന്ത്രിസഭാ പുനസംഘടന നടത്തണം.
ഇതു പ്രകാരം ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പ് മന്ത്രിയായും ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആൻ്ണി രാജു ഗതാഗതമന്ത്രിയായും ചുമതലയേറ്റു. രണ്ടരവർഷം പൂർത്തിയാകുമ്പോൾ കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കേരള കോൺഗ്രസ് ബി നേതാവ് ഗണേഷകുമാറിനും വേണ്ടി ഇവർ രാജിവച്ചൊഴിയാണം എന്നായിരുന്നു ധാരണ. ആൻ്റണി രാജു ഒഴിയുന്ന മുറയ്ക്ക് ഗണേഷ് കുമാറാണ് മന്ത്രിയാവേണ്ടത്.
എന്നാൽ കെഎസ്ആർടിസി പ്രതിസന്ധിയെ തുടർന്ന് വിവാദങ്ങളുടെ മധ്യത്തിൽ നിൽക്കുന്ന ഗതാഗതവകുപ്പ് ഏറ്റെടുക്കാൻ കേരള കോണ്ഗ്രസ് ബിക്ക് താത്പര്യമില്ല. പകരം മറ്റേതെങ്കിലും വകുപ്പ് മതിയെന്നാണ് ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേരള കോണ്ഗ്രസ് ബി യോഗത്തിലെ തീരുമാനം. ഇക്കാര്യം അവർ എൽഡിഎഫിൽ അറിയിക്കും.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഒന്നാം പിണറായി സർക്കാരിൻ്റെ പ്രവർത്തനമികവിലേക്ക് എത്താൻ സാധിക്കുന്നില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ പുനസംഘടനയിൽ സിപിഎം മന്ത്രിമാരിൽ മാറ്റമുണ്ടായേക്കാം എന്ന അഭ്യൂഹം ശക്തമാണ്. ഇതു കൂടി മുൻകൂട്ടി കണ്ടാണ് വകുപ്പ് മാറ്റം എന്ന ആവശ്യം ഗണേഷ് ഉയർത്തുന്നത്.