ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ആഘോഷക്കാഴ്ചകൾ ഒരുക്കി കത്താറ ഫെസ്റ്റ്. നൂറുകണക്കിന് വ്യത്യസ്ഥ പരിപാടികളാണ് ഫെസ്റ്റിവലിൽ അരങ്ങേറുക. 22 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കത്താറ കൾചറൽ വില്ലേജിൽ ഒരുക്കിയ വിസ്മയക്കാഴ്ചകളിൽ പരമ്പരാഗത പായ്ക്കപ്പൽ മേളയാണ് ശ്രദ്ധേയം. 12ാമത് പരമ്പരാഗത പായ്ക്കപ്പൽ ഫെസ്റ്റിവലിൽ ഇന്ത്യ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഇറാഖ്, യമൻ, തുർക്കി, ടാൻസാനിയ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. ഇന്ന് മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ ഡിസംബർ 18വരെ തുടരും.
ലോകകപ്പുമായി ബന്ധപ്പെട്ട് വേൾഡ് ഫെയ്സ് എക്സിബിഷൻ, എൽസാൽവദോർ എംബസിയുടെ സഹകരണത്തോടെ സോളർ പ്രദർശനം, പ്ലാസ്റ്റിക് ആർട് പ്രദർശനം, പരമ്പരാഗത പായ്ക്കപ്പലുകളുമായി ബന്ധപ്പെട്ട മ്യൂസിയം, രാജ്യാന്തര സെറാമിക്സ് പ്രദർശനം, ലോകകപ്പ് പോസ്റ്റ് സ്റ്റാമ്പ് പ്രദർശനം, ഊദ് ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനം, ഇറാനിയൻ സാംസ്കാരിക പ്രദർശനം, സ്പോർട്സ് കാരിക്കേച്ചർ പ്രദർശനം, അറബിക് കലിഗ്രഫി, ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രത്യേക ആവശ്യങ്ങൾ അർഹിക്കുന്ന കുട്ടികൾക്കായുള്ള പരിപാടികൾ, കരകൗശല മാർക്കറ്റ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പരിപാടികൾ, അൽദാർ സാംസ്കാരിക പാർപ്പിട ടെന്റ് എന്നിവയുൾപ്പടെയുള്ള പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
മഹർ അൽസെയ്ൻ, ഹമ്മൂദ് അൽഖിദ്ര്, താമർ അഷൂർ, അഹമ്മദ് സാദ്, അസീൽ ഹമീം, ഡിജെ അസീൽ, സൗദ് ജാസിം, എലീസ, ആദം എന്നിവരുടെ സംഗീത പരിപാടികളും അർജന്റീന, ബ്രിട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കലാകാരൻമാരുടെ സംഗീത പ്രകടനങ്ങളുമുണ്ടാകും. ബലൂൺസ് വണ്ടർലാൻഡ് വേൾഡ്, രാജ്യാന്തര ബബിൾസ് ഷോ, സുസ്ഥിര വികസനത്തിനായുള്ള മ്യൂസിക് ഷോ, ഹമദ് അൽനാമയുടെ പരമ്പരാഗത സംഗീതപ്രകടനം, തെരുവു കലോത്സവ പരിപാടികൾ എന്നിവ നടക്കും.