കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം കരിം ബെൻസെമയ്ക്ക്. സ്പാനിഷ് ക്ലബ്ബായ റയൽ മഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കറാണ് ബെൻസെമ. ബാർസിലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസാണ് മികച്ച വനിതാ താരം.
റയലിനെ ചാംപ്യൻസ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്കും ഫ്രാൻസ് ടീമിനെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് ബെൻസെമയെ പുരസ്കാരത്തിന് അർഹനാക്കിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളും ബെൻസെമ നേടിയിട്ടുണ്ട്. 2009ൽ ലിയോണിൽ നിന്നാണ് ബെൻസെമ റയൽമാഡ്രിഡിൽ എത്തുന്നത്. കെവിൻ ഡിബ്രൂയ്നെ, റോബർട്ട് ലെവൻഡോവ്സ്കി, സാദിയോ മാനെ എന്നിവരെ വോട്ടെടുപ്പിൽ പിന്നിലാക്കി താരം പുരസ്കാരം നേടി. ഫ്രാൻസ് ഫുട്ബോൾ മാസികയാണ് പുരസ്കാരങ്ങൾ നൽകുന്നത്.
മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസിലോന താരം ഗാവി സ്വന്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെയ്ക്കാണ്. ബാർസിലോന താരം റോബർട്ട് ലെവൻഡോവ്സ്കി മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം നേടി. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മഡ്രിഡിന്റെ തിബോ കോർട്ടോയും സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കാണ് ക്ലബ് ഓഫ് ദ് ഇയർ പുരസ്കാരം ലഭിച്ചത്.