“പൂക്കൾ പനിനീർ പൂക്കൾ…” ഇനി ആ സ്വര മാധുരിയില്ല. പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷൺ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിൽ കുഴഞ്ഞു വീണാണ് അന്ത്യം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. വാണി ജയറാം ആലപിച്ചിട്ടുള്ളത്. കൂടാതെ മികച്ച ഗായികയ് ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുമുണ്ട്. ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ പദ്മഭൂഷൺ പുരസ്കാരമെന്ന ബഹുമതിയും സ്വന്തമാക്കി.
എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിലാണ് വാണി സംഗീത ജീവിതം ആരംഭിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് പ്രശസ്തയായത്. കൂടാതെ ഗുഡ്ഡിയിലെ ഗാനത്തിന് അഞ്ച് അവാർഡുകളും നേടി. ചിത്രഗുപ്ത്, നൗഷാദ് എന്നിവരുടെ സംഗീതത്തിലും വാണി ഗാനങ്ങൾ പാടിയിട്ടുണ്ട്. ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തിൽ പാടിയ ഡ്യുയറ്റും വലിയ രീതിയിൽ ഹിറ്റായിരുന്നു.
മദൻ മോഹൻ, ഒ.പി. നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്ദേവ് എന്നിവരുടെ സംഗീതത്തിനും അവർ ശബ്ദം നല്കി. 1968ലാണ് സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചത്. 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറിയതിനുശേഷം നിരവധി ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും അവർ സജീവമായി
അതേസമയം മലയാളത്തിലും നിരവധി ഹിറ്റ് ഗാനങ്ങൾക്ക് വാണി ജയറാമിന്റെ സ്വരം ജീവൻ നൽകിയിട്ടുണ്ട്.’ ആഷാഢമാസം ആത്മാവിൽ മോഹം’, ‘ഏതോ ജന്മ കൽപ്പനയിൽ’, ‘സീമന്ത രേഖയിൽ’, ‘നാദാപുരം പള്ളിയിലെ’, ‘തിരുവോണപ്പുലരിതൻ’, ‘പകൽ സ്വപ്നത്തിൻ പവനുരുക്കും’, ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി…’ തുടങ്ങിയ ഒട്ടനവധി ഗാനങ്ങൾ.അവർ ആലപിച്ചിട്ടുണ്ട്. ശേഷം 2014ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈൻ ചിത്രം 1983 എന്ന സിനിമയിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവീ…’ എന്ന ഗാനം ആലപിച്ചു കൊണ്ട് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നു.
1975 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ അപൂർവ്വരാഗത്തിലെ ‘ഏഴുസ്വരങ്ങളുക്കുൾ’ എന്ന ഗാനത്തിനും 1980ൽ പുറത്തിറങ്ങിയ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും 1991ൽ പുറത്തിറങ്ങിയ സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി. കൂടാതെ ‘ഒരു കുയിലിൻ കുരൾ കവിതൈ വടിവിൽ’ എന്ന പേരിൽ വാണി ജയറാമിന്റെ 30 കവിതകൾ പുസ്തകമാക്കിയിട്ടുമുണ്ട്.