കോഴിക്കോട്: കേരളത്തിലെ സുന്നികൾ ഐക്യപ്പെട്ട് മുന്നോട്ട് പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സുന്നികൾ ഐക്യപ്പെടണണെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭിന്നതയിൽ പോകുന്ന മുസ്ലീം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ ഐക്യമുണ്ടാകണമെന്ന് തൻ്റെ അഭിലാഷമെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ കാന്തപുരം പറഞ്ഞു.
ഞാൻ അസുഖബാധിതനായി ആശുപത്രിയിലായപ്പോൾ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാൻ വന്നു. എല്ലാവരും യോജിച്ചു പോയാലെ രാജ്യത്തിന് പുരോഗതിയുണ്ടാവൂ. എന്നാൽ അങ്ങനെ ചിന്തിക്കാത്തവർ ഇപ്പോഴും ഇവിടെയുണ്ട്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം കാന്തപുരം പറഞ്ഞു.
ഇന്ത്യയിലായാലും വേറെ ഏതെങ്കിലും രാജ്യത്തായാലും മതങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവാൻ പാടില്ല. ഒരോ ആളുകൾക്കും അവരുടെ സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണം. അല്ലാതെ മതവിദ്വേഷം ഉള്ളിൽ വച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഗുണകരമാവില്ല. ഈ സംഘർഷം ഒഴിവാക്കാൻ എല്ലാ മതസ്ഥരും ശ്രദ്ധിക്കണം.