ബെംഗളൂരു: നമ്മ മെട്രോ തമിഴ്നാട്ടിലേക്ക് നീട്ടുന്നതിനെതിരെ എതിർപ്പ് ശക്തമാക്കി കർണാടകയിലെ പ്രാദേശിക സംഘടനകൾ. കർണാടക അതിർത്തിയോട് ചേർന്ന തമിഴ്നാട്ടിലെ ഹൊസ്സൂരിലേക്ക് ബെംഗളൂരു മെട്രോ ലൈൻ നീട്ടാനുള്ള നിർദേശത്തിനെതിരെയാണ് കന്നഡ സംഘടനകൾ രംഗത്ത് എത്തിയത്.
ബെംഗളൂരു മെട്രോ ഹൊസ്സൂരിലേക്ക് നീട്ടണമെന്ന തമിഴ്നാട് സർക്കാരിൻ്റെ ആവശ്യം നേരത്തെ കർണാടക സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. മെട്രോ ഹൊസ്സൂരിലേക്ക് നീട്ടാനുള്ള ഡിപിആർ തയ്യാറാക്കി നൽകാനും കർണാടക തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഡിപിആർ തയ്യാറാക്കാനായി ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷനെ തമിഴ്നാട് സർക്കാർ ചുമതലപ്പെടുത്തുകയും അവർ ഇതിനായി ടെൻഡർ വിളിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബർ ഒന്നിനാണ് ടെണ്ടർ തുറക്കുന്നത്. ഇതോടെയാണ് കന്നഡ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സൗത്ത് ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയെയും ആർവി റോഡിനെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ
വരുന്ന ഡിസംബറിൽ ഉദ്ഘാടനം ചെയ്യുകയാണ്. ബൊമ്മസാന്ദ്രയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയാണ് തമിഴ്നാട്ടിലെ ഹൊസ്സൂർ. യെല്ലോ ലൈനിൻ്റെ തുടർച്ചയായി ബൊമ്മസാന്ദ്രയിൽ നിന്നും ഹൊസ്സൂർ റെയിൽവേ സ്റ്റേഷൻ വരെ മെട്രോ നീട്ടണമെന്നാണ് തമിഴ്നാട് മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം.
അതേസമയം പദ്ധതിയുമായി മുന്നോട്ട് പോയാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് കന്നഡ സംഘടനകൾ സംസ്ഥാന സർക്കാരിന് നൽകുന്ന മുന്നറിയിപ്പ്. മെട്രോ പദ്ധതി നടപ്പാക്കുന്നത് കന്നഡിഗരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ കർണാടകയിലേക്ക് തമിഴർക്ക് പ്രവേശനം എളുപ്പമാകുമെന്നും ഇത് ബെംഗളൂരുവിലെ കന്നഡക്കാരുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നുമുള്ള ആശങ്കയാണ് അവർ പങ്കുവയ്ക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനികൾ തമിഴ്നാട്ടിൽ താമസിക്കുന്ന കന്നഡിഗർക്ക് ജോലി അവസരം നൽകുന്നില്ലെന്നും അവർ വിമർശിക്കുന്നു. മെട്രോ ബെംഗളൂരു നഗരത്തിൽ മാത്രമായി ഒതുങ്ങണമെന്നും ഹൊസൂരിലേക്ക് നീട്ടുന്നത് അനാവശ്യമാണെന്നും കന്നഡ സംഘടനകൾ പറയുന്നു.
ബെംഗളൂരുവിലെ നഗരത്തോട് ചേർന്ന് നിൽക്കുന്ന ഹൊസൂർ ഇതിനോടകം വലിയ പുരോഗതി നേടിയിട്ടുണ്ടെന്നും പുതിയ വ്യാവസായിക പദ്ധതികളും തൊഴിലവസരങ്ങളും ഹൊസ്സൂരിൽ ഉണ്ടാവുന്നുണ്ടെന്നും ഇവർ വാദിക്കുന്നു. ഈ സാഹചര്യത്തിൽ ബെംഗളൂരുവിനോട് ചേർന്ന് കിടക്കുന്ന മറ്റു മേഖലകളിലേക്ക് മെട്രോ നീട്ടി വികസനം കൊണ്ടു വരണമെന്നാണ് ഇവരുടെ നിലപാട്.
കാവേരി നദീജല തർക്കവും കാവേരിയിൽ ഡാം നിർമ്മിക്കാൻ ഉദ്ദേശിച്ചുള്ള മേക്കേദാട്ടു പദ്ധതിയെ തമിഴ്നാട് എതിർക്കുകയും ചെയ്ത മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സംരക്ഷണ വേദികെ പ്രസിഡന്റ് പ്രവീൺ ഷെട്ടി പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മെട്രോ ഹൊസ്സൂരിലേക്ക് നീട്ടുന്നതിലുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽ കണ്ടറിയിക്കുമെന്ന് കന്നഡ സാംസ്കാരിക പ്രവർത്തകൻ വാട്ടാൽ നാഗരാജ് അറിയിച്ചു.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ഹൊസൂർ. തമിഴ്നാട്ടിലെ 21 മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണിത്. ബംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി പൊന്നയാർ നദിയുടെ തീരത്താണ് ഹൊസൂർ സ്ഥിതി ചെയ്യുന്നത്. ആഗോള ബ്രാൻഡുകൾ അടക്കം പല പ്രമുഖ കമ്പനികളുടേയും ഫാക്ടറികൾ ഹൊസ്സൂരിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഫാക്ടറി ഹൊസ്സൂരിലും ഓഫീസ് ബെംഗളൂരുവിലും ആയി പ്രവർത്തിപ്പിക്കുന്ന നിരവധി കമ്പനികളും ഉണ്ട്. ഈ സാഹചര്യത്തിൽ നമ്മ മെട്രോയെ ഹൊസ്സൂരിലേക്ക് നീട്ടിയാൽ ദക്ഷിണ ബെംഗളൂരുവിലേയും കൃഷ്ണഗിരി ജില്ലയിലേയും ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്പെടുമെന്നാണ് തമിഴ്നാട് വാദിക്കുന്നത്.
ടിവിഎസ് മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ്, ടൈറ്റൻ, ജനറൽ ഇലക്ട്രിക്, കൻസായി നെറോലാക് പെയിന്റ്സ്, അൽസ്റ്റോം, ഫൈവ്ലി ട്രാൻസ്പോർട്ട്, ഹിന്ദുസ്ഥാൻ മോട്ടേഴ്സ്, ഹിന്ദുസ്ഥാൻ യൂണീലിവർ, ടിടികെ പ്രസ്റ്റീജ്, ബാറ്റാ, ഡെൽ മോണ്ടെ ഫുഡ്സ്, നിപ്പോൺ ഇലക്ട്രിക്കൽസ്, ടോയോട്ട ബോഷ്കു, നീൽകമൽ പ്ലാസ്റ്റിക്സ്, ആഥർ എനർജി, ഓല എന്നീ കമ്പനികളുടെ ഫാക്ടറികളും പ്രൊഡക്ഷൻ ഹൗസുകളും വെയർഹൗസുകളും സ്ഥിതി ചെയ്യുന്നത് ഹൊസ്സൂരിലാണ്.