ഡൽഹി: ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃത കുടിയേറ്റക്കാരെയാണ് ആദ്യഘട്ടത്തിൽ അമേരിക്ക തിരിച്ചയയ്ക്കുന്നത്. അതിൽ 205 യാത്രക്കാർ ഇന്ന് അമൃത്സറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.യുഎസ് സൈനിക വിമാനത്തിലാണ് ഇവരെ എത്തിക്കുന്നത്.സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു..ഇന്ത്യയിൽ ഇറങ്ങുന്നതിന് മുമ്പ് ജർമനിയിലെ റാംസ്റ്റെയിനിൽ വിമാനം ഇന്ധനം നിറയ്ക്കാൻ ഇറക്കിയിരുന്നു. വിമാനത്താവളത്തിൽ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ഓരോ ഇന്ത്യൻ പൗരനെയും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറമേ ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ആളുകളെ അമേരിക്ക കയറ്റിയയച്ചത്. യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്.