മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറത്ത് ആക്രമണം നടത്തിയ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എലത്തൂർ ട്രെയിൻ ആക്രമണത്തിന് ശേഷമുള്ള ട്രെയിൻ ആക്രമണത്തെ ഗൗരവമായി കാണാത്ത പൊലീസിൻ്റെ സമീപനം ശരിയല്ല. പൊലീസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. കളിക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാൻ മാത്രം മണ്ടൻമാരാണോ കേരള പൊലീസെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് ട്രെയിനിന് നേരെ മലപ്പുറം തിരൂരിനും താനൂരിനുമിടയിൽ കമ്പനിപ്പടി എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പൊലീസും തിരൂർ പൊലീസും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. പ്രദേശത്ത് സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ പിന്നോട്ട് അടിച്ചെങ്കിലും ചില നിർണായക മൊഴികളിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ എന്ന 19-കാരനാണ് കേസിൽ പൊലീസിന്റെ പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി.കൃത്യത്തിൽ ഇയാളെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. വന്ദേഭാരതിന് കല്ലെറിഞ്ഞതല്ലെന്നും പെപ്പ് കൊണ്ട് എറിഞ്ഞപ്പോൾ ട്രെയിനിൽ തട്ടിയതാണെന്നും കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ഇയാൾ പറയുന്നത്. റിസ്വാനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.