കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഡി വൈ എഫ് ഐക്കാർക്കും എസ് എഫ് ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും കേരളം ഭരിക്കുന്നത് വ്യാജ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ് എഫ് ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാകുന്നു, യൂണിവേഴ്സിറ്റി പരീക്ഷ എഴുതാത്ത എസ് എഫ് ഐ നേതാക്കൾ പരീക്ഷ പാസ്സാകുന്നു. ഡി വൈ എഫ് ഐക്കാർ വ്യാജ രേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. ഡി വൈ എഫ് ഐക്കാർക്കും എസ് എഫ് ഐ ക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. വ്യാജന്മാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം സാങ്കേതികപ്പിഴവ് മൂലമാണെന്നാണ് എം.വി ഗോവിന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് എസ് എഫ് ഐക്കാർക്ക് മാത്രം സാങ്കേതികപ്പിഴവുണ്ടാകുന്നത്?”- കെ സുരേന്ദ്രൻ ഉന്നയിച്ചു.
ലോകകേരള സഭാ എന്നത് ഭൂലോക തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
“ഇത് വരെ ലോക കേരള സഭ കൊണ്ട് ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിനുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിയ്ക്കുള്ളത്. കോൺഗ്രസ്സിന്റെ ഭരണകാലത്ത് അഴിമതിപ്പണം വീതം വയ്ക്കുന്നതായിരുന്നു പതിവ്. എന്നാലിപ്പോൾ എല്ലാം മുഖ്യമന്ത്രിക്ക് മാത്രമാണ് ലഭിക്കുന്നത്”
കേരളത്തിൽ കർഷക ആത്മഹത്യ പതിവാണെന്നും കടക്കെണിയിലുള്ള കർഷകർക്കായി കേന്ദ്രം നൽകുന്ന പണം സംസ്ഥാനത്തെ കർഷകരിലേക്കെത്തുന്നില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.