അരിക്കൊമ്പനെ വീണ്ടും പിടികൂടി നാടുകടത്തിയത് ഏറെ വേദനാജനകമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കളമശ്ശേരി കോളേജിലെ പരിസ്ഥിതി ക്ലബ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ സംസാരിച്ച് വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു,നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടാക്കുന്നു, അവന് ഇഷ്ടമുള്ള സ്ഥലത്തല്ല. നമ്മൾ തീരുമാനിക്കുന്നത് മറ്റെല്ലാവർക്കും ബാധകമാകുന്നു.മനുഷ്യൻ മനുഷ്യനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യന് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂമി കറങ്ങുന്നത് പോലും മനുഷ്യന് വേണ്ടിയാണെന്ന തരത്തിലാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്”. എന്നാൽ ഈ ചിന്താഗതിക്ക് മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച അർദ്ധ രാത്രിയോടെ തമിഴ്നാട് സർക്കാർ മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തിരുന്നേൽ വേലി കടുവ സങ്കേതത്തിലേക്ക് മാറ്റും. കാട് വിട്ട് ജനവാസ മേഖലയിൽ പ്രവേശിച്ചതോടെയാണ് മയക്കുവെടി ഉപയോഗിച്ച് പിടികൂടേണ്ടി വന്നത്. ശേഷം കാലുകൾ ബന്ധിച്ച് എലിഫന്റ് ആംബുലൻസിൽ കയറ്റിയാണ് കടുവ സങ്കേതത്തിലെത്തിക്കുന്നത്.
ഇടുക്കി ചിന്നക്കനാലിൽ ഭീതിപടർത്തിയ അരിക്കൊമ്പനെ കഴിഞ്ഞ ഏപ്രിൽ 29 നാണു മയക്കുവെടി നൽകി പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്ന് വിട്ടത്. ഉൾക്കാടിലേക്ക് പ്രവേശിച്ചെങ്കിലും ദിവസങ്ങൾക്കകം അരിക്കൊമ്പൻ കാടിറങ്ങി തമിഴ്നാട് അതിർത്തിയിലെ ജനവാസ കേന്ദ്രത്തിലെത്തി. പിനീട് കമ്പം ജനവാസ കേന്ദ്രത്തിലെത്തി ഒട്ടേറെ നാശ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.