കരിപ്പൂർ: യാത്രക്കാരി കുഴഞ്ഞു വീണതിനെ തുടർന്ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഏഴ് വയസ്സുള്ള മകനൊപ്പം സൌദ്ദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന് അരികിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം ഹസനത്തിന് ബോധക്ഷയം സംഭവിച്ചു. ക്യാബിൻ ക്രൂ അംഗങ്ങൾ ഉടനെ ഹസനത്തിന് പ്രാഥമിക ശ്രുശൂഷ നൽകിയെങ്കിലും ഇവർ പ്രതികരിച്ചില്ല.
വിമാനത്തിലുണ്ടായിരുന്ന ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ വിനീത പിള്ളയും ഇവരെ പരിശോധിച്ചു. ഹസനത്തിൻ്റെ പൾസ് റേറ്റ് തീരെ കുറവാണെന്ന് ഡോക്ടറുടെ പരിശോധനയിൽ വ്യക്തമായി. തുടർച്ചയായി സിപിആർ നൽകിയതോടെ പൾസ് റേറ്റ് മെച്ചപ്പെട്ടെങ്കിലും യാത്ര തുടരുന്നത് യുവതിയുടെ ആരോഗ്യത്തെ ബാധിച്ചേക്കും എന്ന് ഡോക്ടർ ക്യാബിൻ ക്രൂവിനെ അറിയിച്ചു. ഇതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിന് തീരുമാനിക്കുകയും ഏറ്റവും അടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരികെ പറകുകയുമായിരുന്നു.
കണ്ണൂരിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മെഡിക്കൽ ടീം എത്തി യുവതിയേയും കുഞ്ഞിനേയും വിമാനത്തിൽ നിന്നും പുറത്തേക്ക് മാറ്റി. നിലവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് യുവതി. സംഭവത്തെ തുടർന്ന് രാത്രി 12.30ന് ജിദ്ദയിൽ എത്തേണ്ട വിമാനം പുലർച്ചെ അഞ്ച് മണിക്കാണ് എത്തിയത്. വിമാനം ദിശ മാറി തിരികെ എത്തിയതിൻ്റെ വിവരങ്ങൾ ഫ്ളൈറ്റ് റഡാർ ആപ്പിൽ വന്നിട്ടുണ്ട്.