ലോകകപ്പിൽ കോസ്റ്ററിക്കയെ ഏഴ് ഗോളിന് വീഴ്ത്തി സ്പാനിഷ് പട വരവറിയിച്ചു. ഫെറാൻ ടോറെസ് ഇരട്ടഗോൾ നേടിപ്പോൾ ഡാനി ഒൽമോ, മാർകോ അസെൻസിയോ, ഗാവി, കാർലോസ് സൊളെർ, അൽവാരോ മൊറാട്ട എന്നിവരും വലനിറച്ചു.
ലോകകപ്പിൽ ഗോളടിക്കുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമായി പതിനെട്ടുകാരൻ ഗാവി. കോസ്റ്ററിക്കയുടെ പേരുകേട്ട ഗോൾകീപ്പർ കെയ്ലർ നവാസിന് ഒന്നും ചെയ്യാനായില്ല. ഒന്നാമതെത്തി സ്പെയ്ൻ. ജർമനിയെ അട്ടിമറിച്ച ജപ്പാനാണ് രണ്ടാമത്.
അർജന്റീനക്ക് പിന്നാലെ ഞെട്ടിക്കുന്ന തോൽവിയാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ജപ്പാനാണ് 2-1ന് ജർമ്മനിയെ അട്ടിമറിച്ചത്. പെനാൽട്ടി ഗോളിൽ ആദ്യപകുതിയിൽ മുന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടേ തോൽവി. മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇരട്ടഗോളിലൂടെ ജപ്പാൻ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇൽകെ ഗുണ്ടോഗൻ ജർമനിയുടെ ഗോൾ നേടിയപ്പോൾ ജപ്പാന്റെ ഗോളുകൾ റിറ്റ്സു ഡോൻ, തകുമ അസാനോ എന്നിവരുടെ വകയായിരുന്നു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ബെൽജിയത്തിനെതിരെ കാനഡ പെരുതി തോറ്റു. എതിരില്ലാത്ത ഒരു ഗോളിന് ബെൽജിയം ജയിച്ചു. സൂപ്പർതാരം ബാറ്റ്ഷുവായിയാണ് ബെൽജിയത്തിനുവേണ്ടി സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ കാനഡ മുന്നിലെത്തേണ്ടതായിരുന്നു. എന്നാൽ അൽഫോൺസോ ഡേവിസെടുത്ത പെനാൽറ്റി കിക്ക് രക്ഷപ്പെടുത്തി തിബോ കുർട്ടോ ബെൽജിയത്തിന്റെ രക്ഷകനായി.