റീ യൂസബിൾ ലോഞ്ച് വെഹിക്കൾ ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. വിക്ഷേപണ ചിലവ് കുത്തനെ കുറയ്ക്കാൻ കെൽപ്പുള്ള സാങ്കേതിക വിദ്യയാണിത്.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. വിമാനങ്ങളെപ്പോലെ, ഉപയോഗം കഴിഞ്ഞാൽ സുരക്ഷിതമായി റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്.
സമുദ്ര നിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശാ നിയന്ത്രണം നടത്തി റൺവേയിൽ ഇറങ്ങുന്നതായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് പേടകത്തെ പൊക്കിയെടുക്കാൻ ഉപയോഗിച്ചത്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയർസ്ട്രിപ്പിൽ വച്ചായിരുന്നു പരീക്ഷണം. പ്രത്യേക സെൻസറുകളും, ദിശാ നിർണയ സംവിധാനവും അടക്കം ഇസ്രൊ തദ്ദേശീയമായി വികസിപ്പിച്ച പുത്തൻ സാങ്കേതിക വിദ്യകളുടെ പ്രവർത്തനക്ഷമത കൂടിയാണ് ഇന്ന് പരീക്ഷിക്കപ്പെട്ടത്.
ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും സജ്ജമാക്കിയാണ് ആർഎൽവി ഓട്ടണോമസ് ലാൻഡിങ് നടത്തിയത്. ഭ്രമണപഥത്തിൽനിന്നു തിരികെ വിക്ഷേപണ വാഹനം വരുമ്പോൾ പാതയിൽ ഉണ്ടാകുന്ന ഉയർന്ന വേഗം, സ്വയനിയന്ത്രിതമായ കൺട്രോളുകൾ, കൃത്യമായ ലാൻഡിങ്, ലാൻഡിങ് മാനദണ്ഡങ്ങളായ ഭൂമിയുടെ ആപേക്ഷിക വേഗം, ലാൻഡിങ് ഗീയറുകളുടെ സിങ്ക് നിരക്ക്, കൃത്യമായ ബോഡി നിരക്കുകൾ തുടങ്ങിയവ സജ്ജമാക്കിയിരുന്നു.