ചെന്നൈ: പാലക്കാട് ഡിവിഷന് റെയിൽവേ അനുവദിച്ചത് എട്ട് കോച്ചുകളുള്ള മിനി വന്ദേഭാരത്. ഓണസമ്മാനമായിട്ടാണ് കേരളത്തിന് രണ്ടാമത്ത് ഒരു വന്ദേഭാരത് കൂടി റെയിൽവേ അനുവദിച്ചത്. പുതിയ ഓറഞ്ച്/ഗ്രേ കളർ കോംബിനേഷനിലുള്ള വന്ദേഭാരത് ട്രെയിനാണ് കേരളത്തിലേക്ക് വരുന്നത്. പുതിയ ഡിസൈനിലുള്ള ട്രെയിൻ ആദ്യമായി സർവ്വീസ് നടത്തുന്നതും കേരളത്തിലാവും.
എന്നാൽ നിലവിൽ ഓടുന്ന 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ടിക്കറ്റിനായി ആഴ്ചകൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട അവസ്ഥയുള്ളപ്പോൾ എട്ട് കോച്ചുകളുള്ള മിനി വന്ദേഭാരത് കേരളത്തിലേക്ക് അയച്ചതിൽ പല യാത്രക്കാരും വിമർശനവുമായി രംഗത്ത് എത്തിക്കഴിഞ്ഞു. രാജ്യത്ത് നിലവിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും തിരക്കേറിയ ട്രെയിനാണ് കേരളത്തിലേത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഓടുന്ന വന്ദേഭാരത് ട്രെയിനാണ് രാജ്യത്തേറ്റവും തിരക്കുള്ള സർവ്വീസ്. 183 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ഇത് 176 ശതമാനമാണ്. വന്ദേഭാരതിലെ ടിക്കറ്റിന് വലിയ ഡിമാൻഡുള്ള കേരളത്തിലേക്ക് 16 കോച്ചുകളുള്ള ഫുൾസെറ്റ് ട്രെയിൻ അനുവദിക്കുന്നതിന് പകരം എട്ട് കോച്ചുള്ള മിനി വന്ദേഭാരത് അനുവദിച്ചതിലാണ് യാത്രക്കാർ ആശങ്കയും വിമർശനവും പങ്കുവയ്ക്കുന്നത്.
മംഗലാപുരത്ത് എത്തുന്ന പുതിയ ഓറഞ്ച് കളർ വന്ദേഭാരത് ട്രെയിനിൻ്റെ റൂട്ടിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾക്ക് വേണ്ടിയുള്ള കോച്ച് മെയിൻ്റെനൻസ് സംവിധാനങ്ങൾ മംഗലാപുരത്ത് ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. തെരഞ്ഞെടുത്ത ലോക്കോ പൈലറ്റുമാർക്ക് ചെന്നൈ ഐസിഎഫിൽ പരിശീലനവും നൽകി.
പാലക്കാട് ഡിവിഷനാണ് മിനി വന്ദേഭാരത് അനുവദിച്ചതെങ്കിലും ട്രെയിൻ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ദക്ഷിണറെയിൽവേ ബോർഡാണ് എടുക്കേണ്ടത്. മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം – എറണാകുളം, മംഗലാപുരം – പാലക്കാട് – കോയമ്പത്തൂർ റൂട്ടുകളാണ് നിലവിൽ ദക്ഷിണ റെയിൽവേ മിനി വന്ദേഭാരതിനായി പരിഗണിക്കുന്നത് എന്നാണ് സൂചന. എങ്കിലും കൂടുതൽ സാധ്യത മംഗലാപുരം – തിരുവനന്തപുരം പാതയിൽ ട്രെയിൻ ഓടാനാണ്. നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് പോകുന്നതെങ്കിൽ എറണാകുളം സൌത്ത് – ആലപ്പുഴ – കായകുളം വഴിയാവും പുതിയ വന്ദേഭാരത് സഞ്ചരിക്കുക. നിലവിൽ കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി ഈ റൂട്ടിലാണ് ഓടുന്നത്.