ടി20 ലോകകപ്പില്‍ രണ്ടുതവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ വമ്പൻമാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഐറിഷ് ടീം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
അയര്‍ലന്‍ഡിന്റെ ഗാരേത് ഡെലാനിയാണ് കളിയിലെ കേമന്‍. സ്കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 146-5, അയര്‍ലന്‍ഡ് 17.3 ഓവറില്‍ 150-1. വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് 23 പന്തുകളില്‍ 37 റണ്‍സ് നേടിയ നായകന് ആന്‍ഡ്രൂ ബാല്‍ബറിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അകിയല്‍ ഹൊസൈന്റെ പന്തില്‍ കൈല്‍ മേയേഴ്സിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പോള്‍ സ്റ്റെര്‍ലിങ് 66*(48) ലോര്‍കന്‍ ടക്കര്‍ 45*(35) എന്നിവര്‍ പുറത്താകാതെ നിന്നു.
സിംബാബ്വേ- സ്കോട്ലന്ഡ് മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 12ലേക്ക് മുന്നേറും. വെസ്റ്റിൻഡീസ് 2012ലും 2016ലും ടി20 ലോകകപ്പ് നേടിയ ടീമാണ്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഒന്നിലധികം തവണ കപ്പുയര്‍ത്തിയിട്ടില്ല.
ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും.ഉച്ചയ്ക്ക് 12.30 മുതൽ സിഡ്നിയിലാണ് മൽസരം.ഇന്ത്യ- പാകിസ്ഥാന് മത്സരം നാളെയാണ്.