18 വർഷമായി പാരീസ് വിമാനത്താവളം വീടാക്കി താമസിച്ചിരുന്ന ഇറാൻ പൗരൻ മെഹ്റാൻ കരിമി നാസേരി അന്തരിച്ചു. നാട്ടി ലേക്ക് മടങ്ങാനാകാതെ കഴിഞ്ഞ 18 വർഷമായി വിമാനത്താവളം വീടായി ഉപയോഗിച്ചുവരികയായിരുന്നു കരിമി. നയതന്ത്രപരമായ അനിശ്ചിതത്വത്തിൽ അകപ്പെട്ട സമയത്ത് മെഹ്റാൻ റോയിസി ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗം തന്റെ വീടാക്കിമാറ്റുകയായിരുന്നു.
1945ൽ ഇറാനിയൻ പ്രവിശ്യയായ ഖുസെസ്താനിൽ ജനിച്ച നാസേരി അമ്മയെ തേടിയാണ് യൂറോപ്പിലെത്തുന്നത്. 1945ൽ ഇറാന്റെ ഭാഗമായിരുന്ന സുലൈമാനിൽ ഇറാനിയൻ പിതാവിന്റെയും ബ്രിട്ടീഷ് അമ്മയുടെയും മകനായാണ് നാസേരി ജനിച്ചത്. ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങള്‍ മൂലം യു.കെ, നെതർലാൻഡ്സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നാസേരിയെ പുറത്താക്കി. കുറച്ച് വർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചിരുന്നു. 1974ൽ ഇംഗ്ലണ്ടിൽ പഠിക്കാനായി ഇറാൻ വിട്ടു. തിരിച്ചെത്തിയപ്പോൾ ഷാക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിൽ അടക്കുകയും പാസ്പോർട്ട് ഇല്ലാതെ പുറത്താക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഫ്രാൻസിലേക്ക് പോകുകയും വിമാനത്താവളത്തിന്റെ രണ്ട് എഫ് ടെർമിനൽ തന്റെ വീടാക്കി മാറ്റുകയുമായിരുന്നു.
1999ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും മെഹ്റാന് ലഭിച്ചു. എങ്കിലും 2006ൽ അസുഖം ബാധിച്ച് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ നാസേരി തിരിച്ചെത്തി. ശേഷം മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
പുസ്തകങ്ങളും പത്രങ്ങളും വായിച്ച് തന്റെ ജീവിതത്തെക്കുറിച്ച് ഒരു നോട്ട് പുസ്തകത്തിൽ എഴുതിയുമൊക്കെ നാസേരി വിമാനത്താവളത്തിൽ ജിവിച്ചു. മരണ ശേഷം നാസേരിയുടെ പക്കൽനിന്നും ആയിരക്കണക്കിന് യൂറോ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. 2004ൽ മെഹ്റാന്റെ ജീവിതം ആസ്പദമാക്കി സ്റ്റീഫൻ സ്പിൽബർഗിന്റെ സംവിധാനത്തിൽ ടോം ഹാങ്ക്സ് അഭിനയിച്ച ‘ടെർമിനൽ’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ റിലീസ് ശേഷം നാസേരി ഒരു ദിവസം ആറ് അഭിമുഖങ്ങള്‍ വരെ നൽകിയിരുന്നു.