ഏഴ് വർഷത്തോളമായി നീണ്ടു നിന്ന സംഘർഷം സൗദി അറേബ്യയും ഇറാനും അവസാനിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി. ചൈനയുടെ മധ്യസ്ഥതയിലായിരുന്നു ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൂസത് ബിൻ മുഹമ്മദ് അൽ ഐബാനും ചൈനയുടെ പ്രതിനിധിയും പങ്കെടുത്ത യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇറാൻ പുറത്ത് വിട്ടിട്ടുണ്ട്. കൂടാതെ ഇരുരാജ്യങ്ങളിലും എംബസികൾ തുറക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രിമാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഇറാൻ സർക്കാർ അറിയിച്ചു.
അതേസമയം ഇരു രാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിക്കുകയും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുകയും ചെയ്യുന്നതാണ് പുതിയ കരാർ. മധ്യസ്ഥത വഹിച്ച ചൈനയെ ഇരുരാജ്യങ്ങളും പ്രശംസിക്കുകയും ചെയ്തു. 2021 ലും 2022 ലും ഒമാൻ മുൻകയ്യെടുത്താണ് അനുരഞ്ജന ചർച്ച തുടങ്ങിവച്ചത്. ഇതിന് ശേഷം ചൈന മധ്യസ്ഥത ഏറ്റെടുത്തു.
2016 ലാണ് ഇറാനുമായുള്ള ബന്ധം സൗദി അവസാനിപ്പിച്ചത്. പ്രമുഖ ഷിയാ നേതാവിന് സൗദി വധശിക്ഷ നൽകിയതിന്റെ പേരിൽ ടെഹ്റാനിലെ എംബസി പ്രതിഷേധക്കാർ ആക്രമിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. കൂടാതെ മധ്യപൂർവ ദേശത്തും യമൻ മുതൽ സിറിയ വരെയും സംഘർഷാവസ്ഥ ഉണ്ടായത് ഇറാൻ–സൗദി ശത്രുതയുടെ ഫലമായാണെന്നുമാണ് വിലയിരുത്തൽ
അതേസമയം യമനിലെ ആഭ്യന്തരയുദ്ധത്തിൽ സൗദി അനുകൂല ഭരണകൂടത്തിനെതിരായി ഹൂതി വിമതർ നടത്തിയ കലാപത്തെ പിന്തുണച്ചത് ഇറാനായിരുന്നു. കൂടാതെ സിറിയയിലുണ്ടായ ആഭ്യന്തരയുദ്ധത്തിൽ ബഷാർ അൽ അസദ് ഭരണകൂടത്തെ സഹായിക്കാനും ഇടപെടൽ നടത്തിയത് ഇറാനാണ്. യമനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും മധ്യപൂർവ ദേശത്തെ സംഘർഷത്തിൽ അയവു വരുത്തുന്നതിനുമുള്ള ഏതു ശ്രമവും സ്വാഗതം ചെയ്യുന്നുവെന്ന് യുഎസും പ്രതികരിച്ചു.