ഒരു വർഷമായി ഇറാഖിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പുതിയ സർക്കാർ രൂപീകരിച്ചു. മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിലാണ് 21 അംഗ മന്ത്രിസഭ അധികാരമേറ്റു. അതേസമയം ഇറാൻ അനുകൂല കക്ഷികളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ ഫ്രെയിംവർക് ആണു പുതിയ സർക്കാരിനു രൂപം നൽകിയത്.
ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിന്റെ കക്ഷിയുടെ എംപിമാരെല്ലാം രാജിവെച്ചിരുന്നു. ഇതിന് ശേഷമാണ് കോഓർഡിനേഷൻ ഫ്രെയിംവർക്കിനു മേധാവിത്വം ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്റെ കക്ഷിക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. പക്ഷെ, സർക്കാരുണ്ടാക്കാൻ ഇവർക്ക് സാധിച്ചില്ല. ഇറാൻ അനുകൂലികളായ മറ്റു കക്ഷികളോട് സഖ്യമുണ്ടാക്കാനും സദർ തയാറായിരുന്നില്ല.
ഇതിനിടെ രാഷ്ട്രീയം വിടുന്നതായി അൽ സദർ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ഇറാൻ വിരുദ്ധ പക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പല നഗരങ്ങളിലും പ്രക്ഷോഭകരും പൊലീസുംതമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. വർധിച്ചു വരുന്ന അഴിമതിക്കെതിരെയും ജനങ്ങൾ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.