ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സുരക്ഷാ സേന സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി. ഇറാനിലെ റെവലൂഷ്യനറി ഗാർഡ് ഫോഴ്സാണ് ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെ കൊലപ്പെടുത്തിയത്. മെർഷാദിന്റെ ഇരുപതാം ജന്മദിനത്തിൻ്റെ തലേദിവസമാണ് ദാരുണ സംഭവം. അതേസമയം മെർഷാദിൻ്റെ മരണത്തോടെ ഇറാനിൽ വീണ്ടും പ്രതിഷേധം രൂക്ഷമായി.
പത്തൊൻപതു വയസ്സുകാരനായ മെർഷാദ് ഷാഹിദി ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇറാൻ സുരക്ഷാ സേന ക്രൂരമായി മർദ്ദിച്ചത്. കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിലിരിക്കവേ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അതേസമയം ശനിയാഴ്ച രാത്രി ഷാഹിദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പതിനായിരക്കണക്കിന് ആളുകൾ റോഡുകൾ ഉപരോധിച്ചു.
എന്നാൽ, ഹൃദയസ്തംഭനം മൂലമാണ് ഷാഹിദി മരിച്ചതെന്ന് പറയാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ കുടുംബം വ്യക്തമാക്കി. പക്ഷെ, ഇതുവരെ ഷാഹിദിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇറാൻ അധികൃതർ തയാറായിട്ടില്ല. ശരീരത്തിൽ മുറിവേറ്റതിന്റെയോ ഒടിവിന്റെയോ ചതവിന്റെയോ ലക്ഷണങ്ങൾ ഇല്ലെന്നാണ് ഇറാൻ ചീഫ് ജസ്റ്റിസ് പറയുന്നത്. എന്നാൽ പൊലീസിനും അധികൃതർക്കുമെതിരെ ശക്തമായപ്രതിഷേധം തുടരുകയാണ്.