ദില്ലി: 69ാമത്ത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മറാത്തി ചിത്രം ഗോദാവരി ദി ഹോളി റിവർ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. പുഷ്പയുടെ ഒന്നാം ഭാഗത്തിലൂടെ അല്ലു അർജ്ജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും കൃതി സാനോണും ചേർന്ന് പങ്കിട്ടു. ഗംഗുഭായി, മിമി എന്നീ സിനിമകളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയത്തിന് നടൻ ഇന്ദ്രൻസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീർ സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണുമോഹൻ നേടി.
പരിസ്ഥിതി വിഭാഗത്തിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ആവാസവ്യൂഹം സിനിമയ്ക്ക് കിട്ടി. ശ്രീഗോകുലം മൂവീസ് നിർമ്മിച്ച മൂന്നാം വളവ് ആണ് പരിസ്ഥിതി – കൃഷി വിഭാഗത്തിലെ മികച്ച നോൺ ഫീച്ചർ ചിത്രം. ഓഡിയോ വിഭാഗത്തിൽ പ്രൊഡക്ഷൻ സൌണ്ട് റെക്കോർഡിസ്റ്റുള്ള പുരസ്കാരം അരുണ് അശോകും സോനു കെപിയും പങ്കിട്ടു.
ഹോം ആണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം. കടൈസി വ്യവസായി തമിഴിൽ നിന്നുള്ള മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലും റിലീസായ 777 ചാർളി കന്നഡയിലെ മികച്ച സിനിമയായി. സർദ്ദാർ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. രാജ്മൗലിയുടെ ബ്രാഹ്മാണ്ഡ ചിത്രം ആർആർആർ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു ഇതടക്കം ആറ് പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഈ സിനിമയിലൂടെ ഓസ്കാർ നേടിയ കീരവാണി തന്നെയാണ് മികച്ച സംഗീതസംവിധായകൻ. നാട്ട്, നാട്ട് എന്ന ഗാനം ആലപിച്ച കാലഭൈരവൻ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഡാൻസ് കോറിയോഗ്രാഫി, ആക്ഷൻ കോറിയോഗ്രാഫി, വിഷ്വൽ ഇഫക്ട് എന്നീ വിഭാഗങ്ങളിലും ആർആർആർ പുരസ്കാരങ്ങൾ സ്വന്തമാക്കി.