സ്വദേശിവൽക്കരണ നിയമം കർശനമായി പാലിക്കാൻ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുഎഇ മാനവശേഷി മന്ത്രാലയം. ഇത് സംബന്ധിച്ചു കൂടുതൽ നിർദേശങ്ങൾ മന്ത്രാലയം മുന്നോട്ട് വെച്ചു.
യുഎഇ പൗരന്മാർക്കു സ്വകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും വിദഗ്ധ ജോലി നൽകണം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും നിർദേശമുണ്ട്. കമ്പനികൾക്കു നൽകിയ സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ.
50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ 2% സ്വദേശികളെ നിയമിക്കണം. വരും വർഷങ്ങളിലും സ്വദേശി അനുപാതം 2% വീതം വർധിപ്പിച്ച് 2026ഓടെ 10% ആക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
കമ്പനികൾ നിയമം ലംഘിച്ചാൽ ഒരു വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.