രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഈജിപ്തിൽ എത്തും. ഈജിപ്തും ഇന്ത്യയും തമ്മിലുള്ള സൌഹൃദം ഊട്ടിയുറപ്പിക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ നിർണായകമാകുമെന്ന് കരുതപ്പെടുന്നത്. ഈജിപ്തിലേക്കുള്ള നരേന്ദ്രമോദിയുടെ ആദ്യ യാത്രയാണിത്. 1997-ന് ശേഷം ഈജിപ്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും മോദിയാണ്.
2014 മുതൽ ഈജിപ്ത് പ്രസിഡൻ്റായ അബ്ദൽ ഫത്താ ഇൽ സിസി ഇതിനോടകം മൂന്ന് തവണ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ 74-ാമത് റിപ്പബ്ളിക് ദിനാഘോഷചടങ്ങിലെ മുഖ്യാതിഥിയും അദ്ദേഹമായിരുന്നു. അമേരിക്കയിലെ നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി കെയ്റോയിലേക്ക് എത്തുന്നത്. നിർണായകമായ ഒട്ടനവധി കരാറുകളും പ്രഖ്യാപനങ്ങുമാണ് മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഇക്കുറി ഉണ്ടായത്.
അറബ് രാജ്യങ്ങളിൽ ഏറ്റവും ജനങ്ങളുള്ളത് ഈജിപ്തിലാണ്. പത്ത് കോടിയിലേറെ പേരുണ്ട് ആ രാജ്യത്ത്. എന്നാൽ മോശം സാമ്പത്തിക സ്ഥിതിയിലൂടെയാണ് ഇപ്പോൾ ഈജിപ്ത് കടന്നു പോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്ന് തവണയാണ് ഈജിപ്ഷ്യൻ കറൻസിയുടെ മൂല്യം കുറച്ചത്. പണപ്പെരുപ്പമാവട്ടെ എക്കാലത്തേയും ഉയർന്ന നിലയിലാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അടിസ്ഥാന സൌകര്യ വികസന രംഗത്ത് വൻ പദ്ധതികളുമായി രാജ്യം മുന്നോട്ട് പോകുകയാണ്. ചെങ്കടലിൻ്റേയും സൂയസ് കാനലിൻ്റേയും ബലത്തിൽ മിഡിൽ ഈസ്റ്റിൽ അവഗണിക്കാനാവാത്ത ശക്തിയാണ് ഇപ്പോഴും ഈജിപ്ത്. പ്രതിരോധ രംഗത്ത് വലിയ പണം ചെലവാക്കുന്ന ഈജിപ്ത് സമീപകാലത്തേറ്റവും കൂടുതൽ ആയുധങ്ങൾ സംഭരിക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ്. ഇസ്രയേൽ – പാലസ്തീൻ സംഘർഷത്തിലും അവർക്ക് പരിഹാരക റോളുണ്ട്.
സമീപകാലത്തായി കെയ്റോ – ദില്ലി ബന്ധം വളരെ ശക്തമാണ്. ഇന്ത്യയിൽ വളർന്നു വരുന്ന ആയുധ വ്യവസായത്തിൽ സജീവമായി ഇടപെടാൻ ഈജിപ്ത് ആഗ്രഹിക്കുന്നുണ്ട്. ആഫ്രിക്കൻ വിപണി ലക്ഷ്യമാക്കിയുള്ള ആയുധ വ്യാപരത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ അവർക്ക് ആഗ്രഹമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സൈനിക രംഗത്തും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമാണ് നിലനിൽക്കുന്നതും. കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ ഇരുരാജ്യങ്ങളും സംയുക്തസൈനിക അഭ്യാസത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ റഷ്യ – യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഗോതമ്പ് ലഭ്യത ഇടിഞ്ഞപ്പോൾ ഈജിപ്തിലേക്ക് ഏറ്റവും കൂടുതൽ ഗോതമ്പ് എത്തിച്ചത് ഇന്ത്യയാണ്.