220 ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. 200ലധികം അമേരിക്കന്‍ നിര്‍മിത വിമാനങ്ങളാണ് എയര്‍ ഇന്ത്യ വാങ്ങുന്നത്. ഇതില്‍ യു എസ് അഭിമാനിക്കുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ലോകത്തെ നിര്‍മാണത്തില്‍ നയിക്കാന്‍ കഴിയുന്ന രാജ്യമാണ് അമേരിക്കയെന്നും ബൈഡന് കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തിൻ്റെ ശക്തിയെയാണ് എയർ ഇന്ത്യ- ബോയിങ് കരാര്‍ പ്രതിഫലിപ്പിക്കുന്നത്. 44 സംസ്ഥാനങ്ങളിലായി ഒരു ദശലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ ജോലി നല്‍കുമെന്നത് കരാറിന്റെ പ്രത്യേകതയാണ്. കൂടാതെ പലര്‍ക്കും നാല് വര്‍ഷത്തെ ബിരുദം പോലും ഇതിനാവശ്യമായി വരുന്നില്ലെന്നും ജോ ബൈഡന് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും ബോയിങിൽ നിന്ന് 220 വിമാനങ്ങളും വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ബോയിങിൽ നിന്ന് വാങ്ങുന്ന 220 വിമാനങ്ങളില്‍ 190 എണ്ണം 737 മാക്സ് നാരോബോഡി ജെറ്റുകളും 20 എണ്ണം 787 വൈഡ്ബോഡി ജെറ്റുകളും 10 777xs വിമാനങ്ങളും ആയിരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയിട്ട് ഒരു വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ ടാറ്റ ഗ്രൂപ്പിൻ്റെ മേൽനോട്ടത്തിൽ വലിയ മാറ്റത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. ടാറ്റ ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയ ശേഷം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളിലെ ആധിപത്യം പിടിച്ചെടുക്കാനാണ് എയർ ഇന്ത്യ സ്വയം നവീകരിക്കുന്നത്.