ഇന്ത്യയും സൗദി അറേബ്യയും ചലച്ചിത്ര നിർമാണ മേഖലയിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായതായാണ് വിവരം. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സിനിമാ നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചലച്ചിത്ര നിർമാണം മാത്രമല്ല ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട ഇന്ത്യൻ കമ്പനികൾ എന്നിവയുമായി കൈകോർത്ത് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നാണ് ഇരു മന്ത്രിമാരുടെയും അഭിപ്രായം. സിനിമാ മേഖലയിൽ ഒരുമിച്ചുപ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രിമാർ അതിനുള്ള സാധ്യതകൾ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
ജി 20 അടക്കമുള്ള രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിന്‍ ഫര്ഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത് സംബന്ധിച്ച ധാരണ. രാഷ്ട്രീയ, വാണിജ്യ മേഖലകളിലെല്ലാം ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളിയാണ് സൗദി അറേബ്യയെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.