ദില്ലി: അതിർത്തി തർക്കം തീരാതെ തുടരുമ്പോഴും ചൈനീസ് കമ്പനികളുടെ നിക്ഷേപം സ്വീകരിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. അതിർത്തി സംഘർഷങ്ങൾ നിലനിൽക്കുന്നുവെങ്കിലും ചൈനയുടെ നിക്ഷേപത്തിന് ഇന്ത്യ തുറന്നിട്ടുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുകയും ചട്ടപ്രകാരം നിക്ഷേപം നടത്തുവാനും തയ്യാറുള്ള ഏത് കമ്പനിയുമായും ഇന്ത്യൻ സർക്കാർ സഹകരിക്കും. ചൈന ഉൾപ്പെടെ ഏത് രാജ്യത്തിൽ നിന്നുള്ള നിക്ഷേപത്തിനായും ഇന്ത്യ തുറന്നിട്ടിരിക്കുകയാണ് – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
2020-ൽ ലഡാക്കിലെ ഗൽവാനിൽ ഉണ്ടായ സംഘർഷത്തിന് ശേഷം ചൈനയിൽ നിന്നുള്ള ആഗോള കമ്പനികളുടെ കർക്കശ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഡാറ്റാ ചോർച്ച ചൂണ്ടിക്കാട്ടി ജനപ്രിയമായ ടിക്ക് ടിക്കും പബ്ജിയും ഹലോയും അടക്കം മുന്നൂറിലധികം ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതും ഇന്ത്യ കാര്യമായി പ്രൊത്സഹാപ്പിച്ചിരുന്നില്ല.
ആഗോള ഇലക്ട്രിക്ക് വാഹന വിപണിയിലെ മുൻനിര കമ്പനിയായ ബി.വൈ.ഡി കോ ഇന്ത്യയിൽ ഒരു ലക്ഷം കോടി ചിലവിട്ട് ഫാക്ടറി സ്ഥാപിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഈ നിർദേശം തള്ളിയെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ബിവൈഡിയുടെ അപേക്ഷ തള്ളിയിട്ടില്ലെന്നും അതിന് ഇപ്പോഴും സാധ്യതയുണ്ടെന്നും ഉന്നത കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ഫിനാൻഷ്യൽ ടൈംസ് പറയുന്നു. ഇതേക്കുറിച്ച് പ്രതികരിക്കാൻ വാണിജ്യ മന്ത്രാലയമോ ബിവൈഡി കമ്പനിയോ തയ്യാറായിരുന്നില്ല. ഇന്ത്യയിൽ ഇതിനകം രണ്ട് പ്ലാന്റുകളുള്ള ആപ്പിളിന്റെ ചൈനീസ് കരാർ നിർമ്മാതാക്കളായ ലക്സ്ഷെയർ പ്രിസിഷൻ ഇൻഡസ്ട്രി കോ ലിമിറ്റഡ് രാജ്യത്ത് മറ്റൊരു ഫാക്ടറിക്ക് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഈ പദ്ധതിക്കും ഇതുവരെ അനുമതി കിട്ടിയിട്ടില്ല.