ദുബായിൽ റംസാനിൽ ഇഫ്താർ കിറ്റുകൾ വിതരണം നടത്താൻ പ്രത്യേക അനുമതി നേടണമെന്ന് അറിയിപ്പുമായി അധികൃതർ. അനുമതിയില്ലാത്ത ഭക്ഷണ വിതരണം അനധികൃത ജീവകാരുണ്യ പ്രവർത്തനമെന്ന നിലയിൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമായി കരുതുമെന്നു ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് (ഔഖാഫ്) മുന്നറിയിപ്പ് നൽകി.
സംഭാവനകൾ സ്വീകരിക്കുകയും അനുമതി ഇല്ലാതെ പരസ്യം നൽകുകയും ചെയ്യുന്നത് പോലെ തന്നെ അനധികൃത ഭക്ഷണ വിതരണവും കുറ്റകൃത്യമായി കണക്കാക്കപ്പെടും. 5000 മുതൽ 1,00,000 ദിർഹം വരെയാണ് പിഴ. കൂടാതെ ഒരു മാസം ജയിൽ ശിക്ഷയ്ക്കും സാധ്യതയുണ്ട്. വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണമെന്ന് ഔഖാഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം, സമയം എന്നിവ മുൻകൂട്ടി ഔഖാഫിൽ അറിയിക്കണമെന്നാണ് നിർദേശം. ഇതേ സ്ഥലത്തു മറ്റാരെങ്കിലും അനുമതി തേടിയാൽ അവർക്കു മറ്റൊരു പ്രദേശം നിർദേശിക്കാനും ഇതിലൂടെ സാധിക്കും. പെർമിറ്റ് നേടാൻ www.iacad.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. എമിറേറ്റ്സ് ഐഡി, വിതരണം ചെയ്യുന്ന പ്രദേശത്തിൻ്റെ വിവരങ്ങൾ, എവിടെ നിന്നാണ് ഭക്ഷണം വാങ്ങുന്നത് എന്നതിൻ്റെ പൂർണമായ വിവരങ്ങൾ നൽകണം. 800600 നമ്പറിൽ വിളിച്ചും അനുമതി തേടാവുന്നതാണ്.