ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിയാൻ ഭാര്യ നിർബന്ധിച്ചാൽ അത് വിവാഹമോചനം അനുവദിക്കാനുള്ള കാരണമാകാം എന്ന്
കൽക്കത്താ ഹൈക്കോടതി. മാതാപിതാക്കളിൽ നിന്ന് വിട്ടുനിൽക്കാൻ ഭർത്താവ് നിർബന്ധിതനായാൽ അത് അയാളെ മാനസികമായി പീഡിപ്പിക്കുന്ന ക്രൂരതയായി കണക്കാക്കി അതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിന് അപ്പീൽ ഫയൽ ചെയ്യാം എന്ന് കോടതി പറഞ്ഞു. കുടുംബകോടതി ഈ കാരണത്തിന്റെ പേരിൽ വിവാഹമോചനം അനുവദിച്ചത് ചോദ്യം ചെയ്ത് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുടുംബകോടതിയുടെ തീരുമാനം ശരി തന്നെ ആയിരുന്നു എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ശരിയാണ് എന്നും കോടതി പറഞ്ഞു.
ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും വേർപിരിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിയെ ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്തു.
മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ മകന്റേതാണെന്ന സങ്കൽപ്പത്തെ ഭാരതീയ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതാണ്. ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റാൻ ഭാര്യ ശ്രമിക്കുകയാണ് എങ്കിൽ അതിന് കൃത്യമായ എന്തെങ്കിലും കാരണം വേണം. ഇവിടെ ഭർത്താവ് കുടുംബത്തിൽ നിന്ന് വേർപിരിയണമെന്നാണ് ഭാര്യ ആഗ്രഹിച്ചത്. ഭാര്യയ്ക്ക് വേണ്ടി മകൻ മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത് ഇന്ത്യയിൽ സാധാരണ രീതിയല്ല എന്നും കോടതി നിരീക്ഷിച്ചു. മാർച്ച് 31 -നാണ്, ജസ്റ്റിസുമാരായ സൗമൻ സെൻ, ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഒരു മകൻ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് ഇന്ത്യൻ സംസ്കാരവും ധാർമ്മികതയും അനുസരിച്ച് തികച്ചും സാധാരണമാണ് എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയത്.