അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെത്തിയ, ഹോട്ടലുടമ സിദ്ദീഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസം പഴക്കമെന്ന് മലപ്പുറം എസ്.പി സൂരജ് ദാസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികള്‍ ഉണ്ടെന്ന് കണ്ടെത്തുന്നതായും കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ഉള്ളതായും അദ്ദേഹം പറയുന്നു. കേസില്‍ മൂന്ന് പേരാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു.
ചെന്നൈയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് കേസിലെ പ്രതകളെന്ന് സംശയിക്കുന്ന ഷിബിലി, ഫര്‍ഹാന എന്നിവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരിക്കും നടക്കുകയെന്നും എസ്.പി അറിയിച്ചു.
സംഭവത്തില്‍ മേയ് 19ന് പ്രതികള്‍ ട്രോളി ബാഗ് കൊണ്ട് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മെയ് 19ന് വൈകീട്ട് 3.09നും 3.11നും ഇടയിലുള്ള സമയത്താണ് മൃതദേഹം ഉള്ള ട്രോളി ബാഗുമായി കാറില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണുന്നത്. പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ബാഗുകള്‍ കൊണ്ട് വെക്കുന്നതും തുടര്‍ന്ന് ഇവര്‍ കാറുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
അട്ടപ്പാടി ചുരത്തിന് സമീപത്ത് വെച്ചാണ് ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ മുറിയില്‍ സിദ്ദീഖിന്റെ പേരില്‍ രണ്ട് മുറിയെടുത്തിരുന്നു. സിദ്ദീഖിന്റെ അക്കൗണ്ട് വഴി പണമിടപാട് നടന്നതായി മകന് പറഞ്ഞു. സിദ്ദീഖിനെ കാണാതയതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.