തിരുവനന്തപുരം: തലപ്പത്തിരിക്കുന്ന പൊലീസുകാർക്ക് മുതൽ രാഷ്ട്രീയക്കാർക്ക് വരെ എട്ടിന്റെ പണി കൊടുത്തു തടിയൂരിയ അശ്വതി അച്ചുവിനെ കുടുക്കിയത് 68കാരന്റെ പരാതി.ഭാര്യ മരിച്ച പൂവാർ സ്വദേശിയായ 68 കാരൻ ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ ഒരു ജോലിക്കാരിയെ വേണമെന്ന് സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാളുടെ നിർദേശ പ്രകാരമാണ് അശ്വതി അച്ചുവിന്റെ എൻട്രി. പക്ഷേ ജോലിക്കാരിയെ അന്വേഷിച്ച 68കാരന് ജീവിതം നൽകി കടന്ന് കളയാനായിരുന്നു കൊല്ലം ശൂരനാട് സ്വദേശി അശ്വതി അച്ചുവിന്റെ പ്ലാൻ. തന്റെ കടബാധ്യതകൾ തീർത്തിട്ട് വിവാഹജീവിതത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ അശ്വതി ഇയാളിൽ നിന്ന് 25,000 രൂപ കൈപ്പറ്റി. പിന്നീട് വിവാഹ രജിസ്ട്രേഷൻ സമയത്ത് വീണ്ടും 15,000 രൂപ കൈപ്പറ്റുകയും ഫോട്ടോ എടുത്തിട്ട് വരാമെന്ന് അറിയിച്ച് മുങ്ങുകയുമായിരുന്നു
തട്ടിപ്പ് മനസിലാക്കിയ പൂവാർ സ്വദേശി ഉടൻ തന്നെ പരാതി നൽകുകയായിരുന്നു. തുടർന്നാണ് അശ്വതി അച്ചു പൊലീസ് പിടിയിലായത്.ഹണി ട്രാപ്പാണ് അശ്വതി അച്ചുവിന്റെ പ്രധാന ആയുധം. ഇരയാകുന്നതത്രെയും പൊലീസുകാരുൾപ്പെടെയുള്ള പ്രമുഖർ . മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറില്ല. അശ്വതിയുടെ പേരിൽ നിരവധി കേസുകളുണ്ടായിട്ടും എല്ലാം ഒത്തുതീർപ്പായി.ആദ്യമായാണ് അശ്വതി അച്ചു അറസ്റ്റിലാകുന്നത്.
തനിക്കെതിരെ പരാതി നൽകുന്നവർക്കെതിരെ പീഡനപരാതി നൽകി കുടുക്കുകയായിരുന്നു അശ്വതി അച്ചുവിന്റെ രീതി. ഇതോടെ പരാതിക്കാർ പിൻവാങ്ങുകയായിരുന്നു പതിവ്. കൊല്ലം റൂറലിലെ എസ് ഐയുടെ പരാതിയിൽ ഇതിന് മുൻപ് അശ്വതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ പിന്നീട് നടപടികൾ ഉണ്ടായിട്ടില്ല. പ്രായമായ ആളായതിനാൽ പെട്ടെന്ന് പറ്റിച്ച് കടന്ന് കളയാമെന്ന അതിബുദ്ധിയാണ് പൂവാർ സ്വദേശിയുടെ കേസിൽ അശ്വതിയെ കുടുക്കിയത്.