അദാനി ഗ്രൂപ്പ് ഓഹരിവില ഉയര്‍ത്തി കാണിച്ച് നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന റിപ്പോര്‍ട്ടില്‍ ഉറച്ച് അമേരിക്കയിലെ പ്രശസ്ത സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. എല്ലാ രേഖകളും കൈവശമുണ്ടെന്നും അദാനി ഗ്രൂപ്പിന്റെ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി.
എന്നാൽ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. ഹിഡൻബർഗിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു. സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ട് ഉന്നയിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. നിയമ നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
എന്നാല്‍ അദാനി ഗ്രൂപ്പിന്റെത് കഴമ്പില്ലാത്ത നീക്കമാണെന്ന് ഹിന്‍ഡന്‍ബര്‍ഗും സൂചിപ്പിച്ചു. റിപ്പോര്‍ട്ടിന്റെ അവസാനം 88 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. 36 മണിക്കൂര്‍ പിന്നിട്ടിട്ടും ഒരു ചോദ്യത്തിനും അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് ഓഹരിവിപണിയില്‍ ഉണ്ടായത്. ബുധനാഴ്ച ഗ്രൂപ്പ് ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഇടിഞ്ഞിരുന്നു. 46,000 കോടി രൂപയുടെ നഷ്ടമാണ് അദാനിക്ക് ഇതിലൂടെ നേരിട്ടത്.