വയനാട്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.
ഒരു മനുഷ്യ ജീവന് നഷ്ടമായതിനെ എങ്ങനെ കുറച്ചുകാണുമെന്ന് ചോദിച്ച ഹൈക്കോടതി ഹര്ജിക്കാരന് 25,000 രൂപ പിഴയും ചുമത്തി.
ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ കടുവയെ വെടിവെക്കാവൂ മാര്‍ഗരേഖ പാലിക്കാതെ വെടിവെക്കാന്‍ ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹര്രജിയില് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി വകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കടുവ കടിച്ചു കൊന്നത്. പശുവിന് പുല്ലരിയാന്‍ പോയതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായിരുന്നു. വൈകീട്ടായതിന് ശേഷവും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീരം പകുതി ഭക്ഷിച്ച നിലയില്‍ പ്രജീഷിനെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുവയെ ആവശ്യമെങ്കി കൊല്ലാമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കിയത്.
മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്നാണ് ഉത്തരവ്. നേരത്തെ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതി സൗത്ത് വയനാട് ഡിഎഫ്ഒ തേടിയിരുന്നു. കണ്ണൂര്‍ സിസിഎഫ് വഴിയാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ശനിയാഴ്ച രാത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.