ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ പൗരന്മാർക്ക് സഹായഹസ്തവുമായി അറബ് രാജ്യങ്ങൾ. 100 ദശലക്ഷം ഡോളറിന്റെ ധനസഹായം നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉത്തരവിറക്കി. സുഡാൻ ജനതയുടെ ദുരവസ്ഥ കണക്കിലെടുത്ത് ഇവർക്കായി പ്രത്യേകം കാമ്പയിനുകൾ ഒരുക്കാനും സൗദി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതെ സമയം, 50 ടൺ മരുന്നും മറ്റ് അനുബന്ധ ഉപകരണങ്ങുളുമായി യുഎഇ യുടെ ചരക്ക് വിമാനം കഴിഞ്ഞ ദിവസം സുഡാനിലെത്തിയിരുന്നു. ആന്റിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള മരുന്നുകൾ, ശസ്ത്രക്രിയ ടാപ്പുകൾ, ഉപകരണങ്ങൾ, പരുത്തി, ബാന്റയ്ഡ് തുടങ്ങിയവ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റുകളാണ് ദുബായ് ൽ നിന്നും സുഡാനിലെത്തിയത്.
സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് യുഎഇ സുഡാനിൽ വൈദ്യ സഹായം എത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 ടൺ മരുന്നും അവശ്യ സാധനങ്ങളും യുഎഇ എത്തിച്ചിരുന്നു.
സുഡാനിലെ രക്ഷ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന രാജ്യമായിരുന്നു സൗദി അറേബ്യ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചത് സൗദി തുറമുഖം വഴിയായിരുന്നു. സുഡാനിൽ കുടുങ്ങിക്കിടന്ന വിവിധ രാജ്യക്കാരെയും സൗദി രക്ഷപെടുത്തിയിരുന്നു. എന്നാൽ 7 രാജ്യങ്ങളിൽ നിന്നുമുള്ള വിവിധ ആളുകളെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പടെ 176 പേരടങ്ങുന്ന സംഘത്തെ യുഎഇ കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിലൂടെ തിരികെയെത്തിച്ചു.