കൊച്ചി: കാലവർഷക്കാറ്റ് ശക്തമായതോടെ കേരളത്തിൽ കാലവർഷം സജീവമായി. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി, കേരള- മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യുന മർദ്ദ പാത്തി, ആഗോള മഴപ്പാത്തി ( MJO) എന്നിവയുടെ സ്വാധീനത്തെ തുടർന്നാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റും മഴയും ശക്തമായത്.
ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും.
വെള്ളിയാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ കാലയളവിൽ ചിലയിടങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്നും നാളെയും പ്രത്യേക ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ രണ്ടു മുതൽ അഞ്ചു വരെ ഷട്ടറുകൾ നിലവിൽ 5cm വീതം(ആകെ20 cm) ഉയർത്തിയിട്ടുണ്ട്. ഇന്ന്(ജൂലൈ 03)ഉച്ചതിരിഞ്ഞ് 02:00ന് ഇതേ ഷട്ടറുകളെല്ലാം 15cm കൂടി (ആകെ80cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു