കൊച്ചി: പി.വി ശ്രീനിജിൻ എംഎൽഎ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ പൊലീസ് ഉടനെ പിടികൂടാനാണ് സാധ്യത.
ഹൈക്കോടതി മുൻകൂർജാമ്യാപേക്ഷ തള്ളിയതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഷാജന് മുന്നിലെ മാർഗ്ഗം. ഇന്ന് കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പി.വി ശ്രീനിജൻ്റെ അഭിഭാഷകനായ അരുൺ കുമാറും ഷാജൻ സ്കറിയക്ക് എതിരെ എസ്.സി – എസ്.ടി പീഡനവിരുദ്ധ നിയമം നിലനിൽക്കുമെന്ന് ശക്തമായി വാദിച്ചിരുന്നു. ഇവരുടെ വാദം കോടതി അംഗീകരിച്ചു.
അതേസമയം ഷാജൻ സ്കറിയ എവിടെയാണെന്ന കാര്യം ആർക്കും അറിയില്ല. അദ്ദേഹം ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചിൽ നടത്തുകയാണ്. ഇയാൾ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.
വ്യാജവാർത്തകൾ നൽകുകയും, വീഡിയോയിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന പി വി ശ്രീനിജിൻ എം എൽ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. നേരത്തെ മറ്റൊരു കേസിൽ ജൂൺ 29-ന് ഷാജൻ സ്കറിയയോടെ ഇഡിക്ക് മുൻപാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്താനാണ് ഷാജനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒളിവിലായതിനാൽ ഷാജൻ ഇഡിക്ക് മുൻപിലും ഹാജരായിട്ടില്ല. ഫലത്തിൽ കേരള പൊലീസും ഇഡിയും ഷാജനായി ഒരേ സമയം കാത്തിരിക്കുന്ന നിലയാണ്.