ദില്ലി: കോഴിക്കോട് ബൈപ്പാസ് ആറു വരി പാതയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ കോഴിക്കോട് എം.പി എം.കെ രാഘവന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജൂണ്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് ആറുവരി പാതയുടെ 43 ശതമാനം നിർമ്മാണ പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബൈപ്പാസിൽ ഇരുവശത്തുമുള്ള സർവ്വീസ് റോഡുകളേക്കാൾ വേഗത്തിൽ ആറു വരിപാതയുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് – പാലക്കാട് ഗ്രീൻ ഫിൽഡ് ഹൈവേയുടെ വിശദ്ധമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
സർവ്വീസ് റോഡ് അടക്കം 28 കിലോമീറ്റർ നീളത്തിൽ ആറ് വരി ഹൈവേയും രണ്ട് വശത്തും സർവ്വീസ് റോഡുമായി ആകെ എട്ട് വരിയായിട്ടാണ് ദേശീയപാതാ ബൈപ്പാസ് തയ്യാറാക്കുന്നത്. ഒക്ടോബറിൽ അഴിഞ്ഞിലം ബൈപ്പാസിലെ അണ്ടർ പാസ്സിൻ്റെ ആദ്യഭാഗം തുറക്കുമെന്നാണ് കരുതുന്നത്. മലപ്പുറം – കോഴിക്കോട് അതിർത്തിയിൽ രാമനാട്ടുകര മുതൽ കോഴിക്കോട് നഗരാതിർത്തിയായ വെങ്ങളം വരെ 28 കിലോമീറ്ററിലാണ് കോഴിക്കോട് ബൈപ്പാസ് സ്ഥിതി ചെയ്യുന്നത്. മലപ്പാറമ്പ്, തൊണ്ടയാട്, പന്തീരങ്കാവ്, രാമനാട്ടുകര മേൽപ്പാലങ്ങളും അനവധി അണ്ടർപാസുകളും അടങ്ങിയതാണ് എട്ട് വരിയാക്കൽ പദ്ധതി.