വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് ഈ പദ്ധതി. തീർത്ഥാടകരുടെ സുഗമമായ യാത്ര, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സൗദിയിൽ എത്തുന്നതിന് മുമ്പ് അതാത് രാജ്യങ്ങളിൽ നിന്നാകും പരിശീലനം ലഭിക്കുക. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ തബുങ് ഹാജിയിൽ പദ്ധതിയുടെ ആദ്യ പരിശീലന പരിപാടി നടന്നു. പരിപാടിയിൽ 30-ലധികം ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്തു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശപ്രകാരം നടന്ന പരിപാടിയിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ പങ്കെടുത്തു. ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ മറ്റ് രാജ്യങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കും.
അതേസമയം തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സാധ്യമാകുന്നത്ര ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. എന്നാൽ ഓരോ തവണയും ഉംറ നിർവഹിക്കുന്നതിനും അധിക്യതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറ വീസയിൽ എത്തുന്നവർക്ക് സൗദിയിലെ മറ്റ് നഗരങ്ങൾ സന്ദർശിക്കാനും താമസിക്കാനും അനുമതിയുണ്ട്. സന്ദർശന, ടൂറിസ്റ്റ്, തൊഴിൽ വീസയിൽ സൗദിയിൽ ഉള്ളവർക്കും ഉംറ നിർവഹിക്കാം. ഉംറ വിസയുള്ളയാൾക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലും രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും താമസിക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് ഉൾപ്പെടെ എത്തുന്ന വിദേശ തീർഥാടകർക്ക് ഏജൻസികൾ തന്നെ രണ്ടോ മൂന്നോ ഉംറ ചെയ്യാൻ അവസരമൊരുക്കും. പോരാത്തവർക്ക് സ്വന്തം നിലയിൽ ഉംറ ചെയ്യാവുന്നതാണെന്നും ഏജൻസികൾ അറിയിച്ചു.