ഖത്തറിൽ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള രജിസ്ട്രേഷൻ ഞായറാഴ്ച ആരംഭിക്കും. hajj.gov.qa എന്ന വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ നടത്താം. മാർച്ച് 12 ന് രജിസ്ട്രേഷൻ അവസാനിക്കും. അവസാന തീയതി കഴിഞ്ഞ് പത്തുദിവസം വരെയുള്ള കാലയളവിനുള്ളിൽ ഫലം പ്രഖ്യാപിക്കും. കൂടാതെ രജിസ്ട്രേഷൻ തീയതി മുതൽ തീർത്ഥാടകർക്ക് ആശയവിനിമയത്തിനായി ഹോട്ട്ലൈൻ നമ്പറായ 132 സജീവമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏത് അന്വേഷണത്തിനും പരാതിക്കും അപേക്ഷകർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.
ഖത്തറിൽ നിന്ന് വിമാനമാർഗമോ റോഡ് മാർഗമോ മക്കയിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിന് തുടക്കത്തിൽ 18 ഹജ്ജ് ടൂർ ഓപറേറ്റർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. മന്ത്രാലയത്തിൽ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് എൻഡോവ്മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി ഇക്കാര്യം അറിയിച്ചത്. ഈ സംഖ്യ ആവശ്യാനുസരണം കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഖത്തറിൽനിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയരുതെന്ന നിബന്ധനയുണ്ട്. ഇവർ ഖത്തറിൽ 10 വർഷത്തെ താമസം പൂർത്തിയാക്കിയിരിക്കുകയും വേണം. ഖത്തർ പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജി സി സി നിവാസികൾക്കും ഹജ്ജിന് പോവാനുള്ള കുറഞ്ഞ പ്രായം 18 ആണ്.
രജിസ്ട്രേഷൻ ചെയ്യേണ്ട രീതി
hajj.gov.qa എന്ന വെബ്സൈറ്റിൽ അപേക്ഷകൻ്റെ ഐ ഡി കാർഡ് നമ്പറും കാർഡിൻ്റെ എക്സ്പയറി ഡേറ്റും ഫോൺ നമ്പറും നൽകണം. കൂടാതെ ഹജ്ജ് പെർമിറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച മൊഡേണ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ പോലുള്ള വാക്സിനായിരിക്കണം ഹജ്ജിന് പോവാൻ ആഗ്രഹിക്കുന്നവർ എടുക്കേണ്ടത്.
അതേസമയം ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് തീയതികളും വാക്സിനേഷൻ എടുത്തതിൻ്റെ മറ്റ് തെളിവുകളും തീർഥാടകർ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഹജ്ജ് യാത്രക്കാരുടെ അന്തിമ എണ്ണം സൗദി അറേബ്യൻ സർക്കാർ അനുവദിച്ച ഔദ്യോഗിക ക്വാട്ടക്ക് വിധേയമായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.