വളർത്തുമൃഗങ്ങളായ നായയെയും പൂച്ചയെയും ഒമാനിലേക്ക് കൊണ്ടുവരുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കി. നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും ഒമാനിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള വിഭാഗത്തിലെ നായകളെ കൊണ്ടുവരാൻ അനുവദിക്കരുതെന്നും എയർലൈനുകാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വളർത്തു മൃഗങ്ങളെ വിമാനത്തിൽ കയറ്റുന്നതിന് മുൻപായി ‘ബയാൻ’ വെബ്സൈറ്റ് മുഖേന ഇറക്കുമതി പെർമിറ്റ് നിർബന്ധമായും എടുത്തിരിക്കണം. കൂടാതെ കയറ്റുമതി ചെയ്യുന്ന രാജ്യത്തിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മൃഗാരോഗ്യ സർട്ടിഫിക്കറ്റും കൈവശമുണ്ടായിരിക്കണം. വളർത്തുമൃഗത്തിന് നാല് മാസത്തിൽ കൂടുതൽ പ്രായമുണ്ടായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കുത്തിവെപ്പ് സംബന്ധമായ രേഖകൾക്ക് മൈക്രോ ചിപ്പ് ഐഡിയും ആവശ്യമാണ്.
അതേസമയം പേവിഷ കുത്തിവയ്പ്പ് നടത്തിയതിന് ശേഷം ഒരു മാസത്തിനും ഒരു വർഷത്തിനും ഇടയിലാണ് ഇറക്കുമതി ലൈസൻസിന് വേണ്ടി അപേക്ഷിക്കേണ്ടത്. നായകളുടെ കഴുത്തിൽ പട്ട ഉണ്ടായിരിക്കുകയും വേണം. അതിനിടയിൽ പൊതുസ്ഥലങ്ങളിലേക്ക് നായകളെ കൊണ്ട് പോവുന്നവർക്കായി മസ്ക്കറ്റ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ നായകൾ വിസർജനം നടത്തുന്നതും ഇവയുടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പൊതുജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു.
പൊതുയിടങ്ങളിൽ നായകൾ വിസർജിക്കുന്നത് തടയാൻ ഉടമകൾ മുൻകരുതൽ എടുക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. അതേസമയം നിയമം ലംഘിക്കുന്നവർ 50 റിയാൽ പിഴ അടക്കേണ്ടിവരും. കൂടാതെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1111 നമ്പറിൽ വിളിക്കാവുന്നതാണ്.
വിലക്കേർപ്പെടുത്തിയിട്ടുള്ള നായകൾ
പിറ്റ്ബുൾ, സ്റ്റാഫോർഡ്ഷെയർ ടെറിയർ, അമേരിക്കൻ ബുള്ളി, മാസ്റ്റിഫ്, ഫിലാ ബ്രസീലിറോ, ഡോഗോ അർജൻറീനോ, ജപാനീസ് ടോസ്റ്റ, റോട്ട്വീലർ, ഡോബർമാൻ പിൻചർ, പ്രസാ കനാറിയോ, ബോക്സർ, ബുഇർബോഇൽ, കാസോസിയൻ ഷെപ്പർഡ് ഡോഗ്, അനാട്ടോളിയൻ കരബാഷ്, ഗ്രേറ്റ് ഡയിൻ എന്നിങ്ങനെ വിവിധ വിഭാഗത്തിൽപെട്ട സങ്കരയിനം നായകൾക്ക് ഒമാനിൽ ഇറക്കുമതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.