ലോകത്തെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനായ ജൈറ്റക്സ് 42-ാമത് പതിപ്പ് ഇന്ന് മുതൽ. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ തിങ്കൾ മുതൽ വെള്ളി വരെ നടക്കുന്ന എക്സിബിഷൻ എമിറേറ്റിനെ ഒരു പ്രധാന സാങ്കേതിക കേന്ദ്രമാക്കി മാറ്റിയതായി വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷൻ രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നടക്കുന്നത്. ഓരോന്നിനും 1 ബില്യൺ ഡോളറിലധികം മൂല്യമുള്ള 35 സ്റ്റാർട്ടപ്പുകളടക്കം 90 രാജ്യങ്ങളിൽ നിന്നുള്ള 5,000 കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് എക്സിബിഷനെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
1981 മുതൽ തുടങ്ങിയ ജൈറ്റക്സ് ഗ്ലോബൽ, ദുബായിയെ ആഗോള സാങ്കേതിക ഭൂപടത്തിൽ ഉൾപ്പെടുത്തുക മാത്രമല്ല, സാങ്കേതികവിദ്യയെ ദുബായ് പ്രാധാന്യം നൽകുന്നതിൽ ഒന്നാമതെത്തിക്കുകയും ചെയ്തെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് കൂട്ടിച്ചേർത്തു.
സന്ദർശകരെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളിലൂടെ വിസ്മയിപ്പിക്കാൻ സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ഇഞ്ചോടിഞ്ച് മത്സരമാണ്. ചൈനീസ് പറക്കും കാറുകൾ മാത്രമല്ല, സ്വകാര്യ കമ്പനികൾ മെറ്റാവേർസിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പ്രദർശനത്തിനെത്തിക്കും.
ഷെവർലെ ബോൾട്ട് പ്ലാറ്റ്ഫോമിൽ നിർമ്മിച്ച മുഴുവനായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്വയം ഡ്രൈവ് ചെയ്യുന്ന ക്രൂയിസ് വാഹനം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആദ്യമായി പ്രദർശിപ്പിക്കും.
എമിറേറ്റ്സ് ഹെൽത്ത് സർവീസ്, 13 മിനിറ്റിനുള്ളിൽ കോവിഡ്-19 രോഗനിർണയവും പരിശോധനാഫലവും നൽകുന്ന പോർട്ടബിൾ ഉപകരണമായ ഐഡി നൗ പ്രോജക്റ്റ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സ്മാർട്ട് ഹെൽത്ത് കെയർ സേവന സാങ്കേതികവിദ്യകൾ സന്ദർശകർക്കായി വെളിപ്പെടുത്തും.
ദുബായ് പോലീസ് സ്റ്റാൻഡ് സന്ദർശിച്ചാൽ 360 ഡിഗ്രി ക്യാമറ, എട്ട് ബാഹ്യ നിരീക്ഷണ ക്യാമറകൾ, ഫേഷ്യൽ, ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം എന്നിവ ഉൾക്കൊള്ളുന്ന ‘ഗിയാത്ത്’ സ്മാർട്ട് പട്രോൾ സംവിധാനം അടുത്തറിയാൻ കഴിയും.
ദുബായ് മുനിസിപ്പാലിറ്റി ദുബായ് നഗരത്തിൻ്റെ ‘ഡിജിറ്റൽ ട്വിൻ’നും അതിൻ്റെ 3D-മാപ്പിംഗ് പദ്ധതിയും അവതരിപ്പിക്കും.