നാഗര്‍കോവില്‍ നിദ്രവിളയിലെ കോളേജ് വിദ്യാര്‍ത്ഥിനി അഭിത (19)യുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍. വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സുഹൃത്തായിരുന്ന യുവാവ് നല്കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്ക് വയറുവേദനയുണ്ടായതെന്ന് ചൂണ്ടികാണിച്ചാണ് ബന്ധുക്കൾ നിദ്രവിള പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നും അഭിതയ്ക്ക് യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവാവിനെ കണ്ടതിന്റെ അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന ആരംഭിച്ചത്. യുവാവ് ശീതളപാനീയം കുടിക്കാന്‍ നല്‍കിയിരുന്നതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. അഭിതയെ ഒഴിവാക്കാന്‍ യുവാവ് മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം
വയറുവേദനയെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് അഭിതയെ മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലാം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പര്‍ – തങ്കഭായ് ദമ്പതികളുടെ മകളാണ് അഭിത.